മണിപ്പൂർ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് വർഷമായിട്ടും സംസ്ഥാനം സന്ദർശിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്ത്. മൂന്ന് വർഷത്തിനിടെ 44 തവണ വിദേശ സന്ദർശനം നടത്തിയ മോദി ഒരി നിമിഷം പോലും മണിപ്പൂരിൽ ചെലവഴിച്ചില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരിക്കൽ പോലും മണിപ്പൂർ സന്ദർശിക്കാത്തതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഭരണ ധർമം’ ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഖാർഗെ ആരോപിച്ചു. എക്സിലൂടെയായിരുന്നു ഖാർഗെയുടെ പ്രതികരണം. 2023 മെയ് മൂന്നിന് ആരംഭിച്ച അക്രമം ഇപ്പോഴും തുടരുന്നു. രണ്ട് ദിവസം മുമ്പ്, തമെങ്‌ലോങ് ജില്ലയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിൽ 25 പേർക്ക് പരിക്കേറ്റു. കലാപത്തിൽ ഇതുവരെ 260ലേറെ പേർ കൊല്ലപ്പെടുകയും 68,000ലേറെ പേർ കുടിയിറക്കപ്പെടുകയും ചെയ്തു. നിരവധി പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ് കഴിയുന്നതെന്നും ഖാർഗെ പറഞ്ഞു.
‘നരേന്ദ്ര മോദി ജി, മണിപ്പൂർ സമാധാനത്തിന്റെയും സാധാരണ സ്ഥിതിയുടേയും തിരിച്ചുവരവിനും നിങ്ങളുടെ സാന്നിധ്യത്തിനും കാത്തിരിക്കുമ്പോൾ, ഞങ്ങൾക്ക് നിങ്ങളോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. 2022 ജനുവരിയിൽ മണിപ്പൂരിൽ നടന്ന നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം, നിങ്ങൾ ലോകമെമ്പാടും 44 വിദേശ സന്ദർശനങ്ങളും രാജ്യത്തുടനീളം 250 ആഭ്യന്തര സന്ദർശനങ്ങളും നടത്തി. എന്നിട്ടും നിങ്ങൾ ഒരു നിമിഷം പോലും മണിപ്പൂരിൽ ചെലവഴിച്ചിട്ടില്ല. മണിപ്പൂരിലെ ജനങ്ങളോടുള്ള ഈ നിസംഗതയും അവഗണനയും എന്തുകൊണ്ടാണ്? രാഷ്ട്രീയ ഉത്തരവാദിത്തം എവിടെ?’- കോൺഗ്രസ് മേധാവി ചോദിച്ചു.
ജനങ്ങൾ ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എന്നാൽ, സംസ്ഥാനം ഭരിച്ച സർക്കാരിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരികയും ബിജെപി എംഎൽഎമാർക്ക് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെവരികയും ചെയ്തപ്പോഴാണ് 20 മാസങ്ങൾക്കു ശേഷം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്. നിങ്ങളുടെ കഴിവുകേട് മറച്ചുവയ്ക്കാൻ, തിടുക്കത്തിൽ, അർധരാത്രി രണ്ട് മണിക്ക്, രാഷ്ട്രപതി ഭരണം അംഗീകരിക്കാനുള്ള പ്രമേയം പാർലമെന്റിൽ നിങ്ങൾ പാസാക്കി. നിങ്ങളുടെ തെറ്റുകൾ ആരും ശ്രദ്ധിക്കില്ലെന്ന മട്ടിൽ!’- ഖാർഗെ വിശദമാക്കി.
‘ജനങ്ങൾക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുകയെന്ന ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്നതിൽ എന്തുകൊണ്ടാണ് ഡബിൾ എഞ്ചിൻ സർക്കാർ പരാജയപ്പെട്ടത്?, എന്തുകൊണ്ടാണ് നേരത്തെ നിങ്ങൾ മുഖ്യമന്ത്രിയെ പുറത്താക്കാതിരുന്നത്’- ഖാർഗെ ചോദിച്ചു. ‘നിങ്ങളുടെ ഇരട്ട ആക്രമണ സർക്കാർ ഇപ്പോഴും മണിപ്പൂരിനെ പരാജയപ്പെടുത്തുകയാണ്. ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണം നിലവിലുണ്ടെങ്കിലും അക്രമ സംഭവങ്ങൾ അവസാനിച്ചിട്ടില്ല’- ഖാർഗെ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് വർഷത്തെ കലാപത്തിൽ ആയിരക്കണക്കിന് കോടിയുടെ നഷ്ടമാണ് മണിപ്പൂരിന്റെ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായതെന്നും ഖാർഗെ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച സമാധാന സമിതിക്ക് എന്ത് സംഭവിച്ചു? ഡൽഹിയിൽ പോലും എല്ലാ സമുദായങ്ങളിലെയും ദുരിതബാധിതരായ ആളുകളെ നിങ്ങൾ എന്തുകൊണ്ട് കണ്ടില്ലെന്നും സംസ്ഥാനത്തിനായി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.