റമസാനിൽ ഒമാനിലെ തൊഴിൽ സമയം കുറച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ പുതിയ തൊഴിൽ സമയം പ്രാബല്യത്തിൽ വന്നു. സർക്കാർ മേഖലയിൽ ‘ഫ്ലെക്സിബിൾ’ രീതിയും സ്വകാര്യ മേഖലയിൽ ആറ് മണിക്കൂറുമാണ് തൊഴിൽ സമയം.
സർക്കാർ ജീവനക്കാർക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാൽ, സ്ഥാപന മേധാവികൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ, 8 മുതൽ 1 വരെ, 9 മുതൽ 2 വരെ, 10 മുതൽ 3 വരെ എന്നിങ്ങനെയുള്ള സമയക്രമം തീരുമാനിക്കാവുന്നതാണ്.
സ്വകാര്യ മേഖലയിലെ മുസ്‌ലിം ജീവനക്കാർക്ക് ദിവസവും ആറ് മണിക്കൂറാണ് ജോലി സമയം. ആഴ്ചയിൽ 30 മണിക്കൂറിൽ കൂടരുതെന്നും തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ വർക്ക് ഫ്രം ഹോം രീതിയും അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഹാജർ 50%ൽ കുറയരുത്. റമസാനിലെ ആചാരങ്ങൾ കണക്കിലെടുത്ത് ജീവനക്കാർക്ക് സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരണം.