ന്യൂഡൽഹി: രാജ്യം നടുങ്ങിയ മുഖ്യ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണയെ ഇന്ത്യയ്ക്കു യുഎസ് കൈമാറിയതിനു പിന്നാലെ റാണയെ ചോദ്യം ചെയ്ത് എൻഐഎ. രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷയിലാണ് എൻഐഎ സംഘം തഹാവൂർ റാണയെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യലിനോട് റാണ പ്രതികരിക്കുന്നില്ലെന്ന റിപ്പോർട്ടുകളുണ്ട്. 12 അംഗ ഉദ്യോഗസ്ഥ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്.
ഇതിനിടെ, മുംബൈയിൽ നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെ തഹാവൂർ റാണ നടത്തിയ പരാമർശം യുഎസ് പുറത്തുവിട്ടു. യുഎസ് പൗരന്മാർ ഉൾപ്പെടെ നിരവധി പേരുടെ ജീവൻ കവർന്ന 26/11 മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ മുഖ്യസൂത്രധാരന്മാരിലൊരാളായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി നടത്തിയ സംഭാഷണമാണ് യുഎസ് പുറത്തുവിട്ടത്.
‘ഇന്ത്യ അത് അർഹിച്ചിരുന്നു’ എന്നായിരുന്നു റാണയുടെ ആദ്യ പ്രതികരണം. മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട 9 ഭീകരരെ പാക്കിസ്ഥാൻ ‘നിഷാൻ ഇ ഹൈദർ’ നൽകി ആദരിക്കണമെന്ന് റാണ ഹെഡ്ലിയോട് ആവശ്യപ്പെട്ടതായും പ്രസ്താവനയിൽ പറയുന്നു. വീരമൃത്യു വരിക്കുന്ന സൈനികർക്ക് പാക്കിസ്ഥാൻ ഭരണകൂടം നൽകുന്ന അതിവിശിഷ്ട സേവാ മെഡലാണ് ‘നിഷാൻ ഇ ഹൈദർ’.
ലഷ്‌കറെ തയിബയുമായി ബന്ധമുള്ള 10 ഭീകരരാണ് കടൽമാർഗം മുംബൈയിലെത്തി 12 ഇടങ്ങളിൽ ആക്രമണം നടത്തിയത്. ഈ സംഘം 2008 നവംബർ 26നും 29നും ഇടയിൽ നടത്തിയ ആക്രമണത്തിൽ 166 പേരുടെ ജീവൻ പൊലിയുകയും 1.5 ബില്യൻ ഡോളറിന്റെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. ഭീകരാക്രമണത്തിൽ 9 ഭീകരർ കൊല്ലപ്പെടുകയും അജ്മൽ കസബ് എന്ന ഭീകരൻ പിടിയിലാകുകയും ചെയ്തു. 2012ൽ പുണെയിൽ വച്ച് അജ്മൽ കസബിനെ തൂക്കിലേറ്റി.