വിമാനത്താവളത്തിൽ ‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’ സംവിധാനം; നടപടിക്രമങ്ങൾ സെക്കന്റുകൾക്കുള്ളിൽ

ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു പുതിയ യാത്ര സംവിധാനം നിലവിൽ വന്നു.’അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന പാസ്പോർട്ട് നിയന്ത്രണ സംവിധാനം തിരഞ്ഞെടുത്ത യാത്രക്കാർക്ക് യാതൊരുവിധ കാത്തുനിൽപ്പുമില്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കും. ജി ഡി ആർ എഫ് എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ്) സംഘടിപ്പിച്ചുവരുന്ന എ ഐ കോൺഫറൻസിൽ, ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ആദ്യഘട്ടത്തിൽ ടെർമിനൽ മൂന്നിലെ ഫസ്റ്റ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിലാണ് ഈ അത്യാധുനിക സംരംഭം. ജി ഡി ആർ എഫ് എയുടെ വിവരങ്ങൾ അനുസരിച്ച്, അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് മുഖം തിരിച്ചറിയുകയും വ്യക്തിഗത വിവരങ്ങൾ തത്സമയം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു നൂതന സംയോജിത സംവിധാനമാണ് ‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’. ഒരേസമയം പത്ത് പേർക്ക് വരെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശേഷി കൈവരിക്കുകയും ചെയ്യും.

2020ൽ ആരംഭിച്ച സ്മാർട്ട് ടണൽ സംരംഭത്തിൽ നിന്നുള്ള വിവരങ്ങളാണ് ഈ പുതിയ സേവനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഇനി യാത്രക്കാർക്ക് ഒറ്റയ്‌ക്കൊറ്റക്ക് പോകുന്നതിന് പകരം ഗ്രൂപ്പുകളായി പോലും സുഗമമായി കടന്നുപോകാൻ സാധിക്കും. ലോഞ്ചുകളിൽ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക ക്യാമറകൾക്ക് ഏത് ദിശയിൽ നിന്നും മുഖം പകർത്താൻ കഴിയും എന്നത് ഇതിന്റെ പ്രധാന പ്രത്യേകതയാണ്.

ഭാവിയിൽ യാത്രക്കാരുടെ എണ്ണത്തിൽ എട്ട് ശതമാനം വരെ വർധനവ് പ്രതീക്ഷിക്കുന്നതിനാൽ ഈ പുതിയ രീതി വളരെ പ്രയോജനകരമാകുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പുറപ്പെടുന്ന യാത്രക്കാർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളതെങ്കിലും ഭാവിയിൽ ഇത് എത്തുന്ന യാത്രക്കാർക്കും വ്യാപിപ്പിക്കാനും യാത്രക്കാർ ഒരു തവണ മാത്രം രജിസ്റ്റർ ചെയ്താൽ മതിയാവുന്ന ഒരു സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ട്.’അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ സേവനത്തിന്, 2024 ലെ ജിടെക്‌സ് ഗ്ലോബലിൽ അവതരിപ്പിച്ച ‘ട്രാവൽ വിത്തൗട്ട് ബോർഡേഴ്‌സ്’ എന്ന പദ്ധതിയുമായി സാമ്യതകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *