വനിതാ സംവരണ ബിൽ അപൂർണം, ഒബിസിയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് അമിത് ഷാ

കേന്ദ്രം കൊണ്ടുവന്ന വനിതാ സംവരണ ബിൽ അപൂർണമാണെന്ന് രാഹുൽ ഗാന്ധി. ഒബിസി ഉപസംവരണം വേണമായിരുന്നു. സംവരണം നടപ്പാക്കാന്‍ മണ്ഡലപുനര്‍നിര്‍ണയം എന്തിനാണെന്നും അങ്ങനെ പറയുന്നതിലെ യുക്തി എന്തെന്നും രാഹുൽ ചോദിച്ചു. കേന്ദ്രം ഒബിസിയെ അവഗണിക്കുന്നു.90 കേന്ദ്ര സെക്രട്ടറിമാരില്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ളത് മൂന്നുപേര്‍ മാത്രം. ഒബിസിക്കാരുടെ കൃത്യമായ കണക്ക് ലഭിക്കാന്‍ ജാതി സെന്‍സസ് നടത്തണമെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു.

അതേസമയം വനിതാ സംവരണ ബിൽ-2023 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വനിതാ ശാക്തീകരണമെന്നത് ചില പാർട്ടികൾക്ക് രാഷ്ട്രീയ അജണ്ട മാത്രമായിരുന്നു. ബിജെപി പുലർത്തുന്ന മൂല്യത്തിന്റെ തെളിവാണ് ബില്ലെന്നും അമിത് ഷാ ഇന്ന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.

വനിതാ ശാക്തീകരണം കോൺഗ്രസിന്റെ അജണ്ടയിലില്ലാത്ത പരിപാടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.വനിതാ സംവരണ ബിൽ പാസാക്കാൻ എല്ലാ കക്ഷികളും സഹകരിക്കണമെന്നും, ഈ ബില്ല് കാലത്തിന്റെ ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു. ഇതിനെ രാഷ്ട്രീയ വിഷയമാക്കി ചുരുക്കരുത്. ബില്ലിന്റെ ക്രഡിറ്റ് എടുത്തോളൂവെന്ന് കോൺഗ്രസിനോട് പറഞ്ഞ അദ്ദേഹം ബില്ല് പാസാക്കാൻ പിന്തുണച്ചാൽ മതിയെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *