പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാർച്ച് 31-നുശേഷം ഡൽഹിയിലെ പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ല. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ഇക്കാര്യം അറിയിച്ചത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തുമെന്ന് സിര്‍സ പറഞ്ഞു. തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെ വലിയ ഹോട്ടലുകൾ, ഓഫീസ് സമുച്ചയങ്ങൾ, വിമാനത്താവളം, വലിയ നിർമ്മാണ സൈറ്റുകൾ എന്നിവിടങ്ങളിൽ ആൻ്റി സ്മോഗ് ഗണ്ണുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, വൃത്തിയുള്ളതും സുസ്ഥിരവുമായ പൊതുഗതാഗതം ഉറപ്പാക്കാൻ 2025 ഡിസംബറോടെ ഡൽഹിയിലെ സി.എൻ.ജി. ബസുകളിൽ 90 ശതമാനവും ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്നും പകരം ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.