ഉന്നതകുലജാതര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താലേ അവരുടെ ഉന്നമനം സാധ്യമാകൂ എന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ അഡ്വ. പി സന്തോഷ് കുമാര്‍ രാജ്യസഭാ ചെയര്‍മാന് നോട്ടീസ് നല്‍കി. കേന്ദ്രമന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘവലും ഭരണഘടനാ വിരുദ്ധവുമാണ്.
ദളിത് ആദിവാസി വിഭാഗങ്ങളെ അവഹേളിക്കുന്ന പരാമര്‍ശമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ് സന്തോഷ് കുമാര്‍ എംപി ചട്ടം 267 പ്രകാരം രാജ്യസഭയില്‍ നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നത്.
ആദിവാസി വകുപ്പിന്‍റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദപരാമർശം. ബ്രാഹ്മണനോ നായിഡുവോ ഈ വകുപ്പ് ഭരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ വകുപ്പ് തനിക്ക് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ താൻ പറഞ്ഞത് വളച്ചൊടിക്കപ്പെട്ടതാണെന്ന് മാധ്യമങ്ങളുടെ മേൽ പഴിചാരി പ്രസ്താവന പിന്‍വലിക്കുന്നതായി പറഞ്ഞ് തടിയൂരാൻ ശ്രമിക്കുകയാണ് സുരേഷ് ഗോപി.