ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലുള്ള പകയെ തുടർന്ന് കാട്ടാക്കടയില്‍ പത്താംക്ലാസുകാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരൻ. ആദിശേഖർ എന്ന പതിനഞ്ചുകാരനെ കൊലപ്പെടുത്തിയ കേസിൽ പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനെയാണ് തിരുവനന്തപുരം ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണു കുറ്റക്കാരനായി വിധിച്ചത്. പ്രിയരഞ്ജന് ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖർ കാണുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു.
2023 ഓഗസ്റ്റ് 30നാണ് വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജന് കാറിടിച്ചു കൊലപ്പെടുത്തിയത്. അപകടമെന്ന നിലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം പോലീസ് കേസെടുത്തത്. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത് കേസില്‍ നിര്‍ണായക തെളിവായി. പ്രിയരഞ്ജന് കാറിലിരിക്കുന്നതും ആദിശേഖര്‍ സൈക്കിളില്‍ കയറിയ ഉടന്‍ കാറോടിച്ചു കയറ്റി കൊലപ്പെടുത്തും ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് ആദിശേഖറിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി തെളിഞ്ഞത്. സംഭവശേഷം ഒളിവില്‍ പോയ പ്രിയരഞ്ജനെ തമിഴ്നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.