ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ഉയരവെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക്ക് ഡ്രിലിനായി കേരളം സജ്ജം. 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ഇന്ന് വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രില്‍. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസിൽ സൈറൺ സജ്ജമാക്കി. സംസ്ഥാനത്ത് 126 ഇടങ്ങളിൽ സൈറൺ സജ്ജമാണ്. അതിൽ 104 ഇടത്ത് സൈറൺ മുഴങ്ങും. വൈകിട്ട് 4 മണി മുതൽ 30 സെക്കൻഡ് അലർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിക്കും. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തേണ്ടത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിക്കാം എന്നാണ് നിർദേശം.
4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും. സൈറണുകൾ ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവർത്തിപ്പിക്കും. അപകടമില്ലാതെ മോക്ഡ്രിൽ നടപ്പാക്കണമെന്ന് നിർദ്ദേശം. 1971 ലെ ഇന്ത്യാപാക് യുദ്ധസമയത്താണ് രാജ്യം മുഴുവൻ ഇത് പോലെ മോക്ഡ്രിൽ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ മോക്ഡ്രിൽ നടത്തുന്നത് ഇതാദ്യമാണ്.