ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശുമരണം. അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചുവെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ശ്വാസംമുട്ടലിനെ തുടർന്നാണ് കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ശിശുക്ഷേമ സമിതിയിൽ കുഞ്ഞ് മരിക്കുന്നത്. ഫെബ്രുവരി 28ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. അന്നും കുഞ്ഞ് എങ്ങനെയാണ് മരിച്ചതെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിരുന്നില്ല. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശിശുക്ഷേമ സമിതിയിൽ നിന്ന് സമീപത്തെ ലോഡ്ജിലേക്ക് കുട്ടികളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ് നിലവിൽ. എന്നാൽ ഈ ലോഡ്ജിൽ കുഞ്ഞുങ്ങളെ താമസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളിലെന്നാണ് ഉയരുന്ന ആരോപണം.