മഹാകുംഭമേളയുടെ വിജയത്തിലും പങ്കാളിത്തത്തിലും പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും യുപിയിലെയും പ്രയാഗ് രാജിലെയും ജനങ്ങളോട് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭഗീരഥ പ്രയത്നമാണ് മേളയുടെ സംഘാടനത്തിൽ ഉണ്ടായത്. എല്ലാവരുടെയും പ്രയത്നത്തിന് ഇത് ഉദാഹരണമാണ്. ഇന്ത്യയുടെ കഴിവുകളെക്കുറിച്ച് സംശയം ഉയർത്തിയവർക്ക് ഇത് മറുപടിയാണെന്നും വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗം, ഭഗത്സിംഗിൻറെ ധീരത, നേതാജിയുടെ ദില്ലി ചലോ, മഹാത്മ ഗാന്ധിയുടെ ദണ്ഡി യാത്ര പോലെ ചരിത്രത്തിലെ നാഴികകല്ലാണിത്. രാജ്യത്തിന്‍റെ സംസ്കാരം ആഘോഷിക്കാൻ ജനം തയ്യാറാകുന്നു. രാജ്യത്തിന്‍റെ പൈതൃകത്തിൽ യുവ തലമുറയിൽ അഭിമാനം വളരുന്നു. പല സ്ഥലങ്ങളിൽ നിന്നു വന്നവർ ഒറ്റ മനസ്സോടെ സംഗമത്തിൽ നിന്നു. രാജ്യത്തിന്‍റെ ഐക്യമായി കുംഭമേള മാറിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ സംസാരിക്കാൻ അവസരം നല്‍കിയില്ലെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വച്ചു