വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വേദിയിൽ രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുന്ന ചടങ്ങെന്ന് രാഹുൽ ഗാന്ധിയെ ഉന്നമിട്ട് പ്രധാനമന്ത്രി മോദി പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യ മുന്നണിയുടെ കരുത്തുള്ള നേതാവാണല്ലോ, ശശി തരൂരും ഈ വേദിയിൽ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും– എന്നായിരുന്നു രാഹുൽ ഗാന്ധിയെ ഉന്നമിട്ട് പ്രധാനമന്ത്രി പറഞ്ഞത്. അദാനി തങ്ങളുടെ പങ്കാളിയെന്ന മന്ത്രി വാസവന്റെ പ്രസ്താവനയും മോദി പരിഹസിച്ചു. തുറമുഖ വകുപ്പ് മന്ത്രി പ്രസംഗിച്ചപ്പോൾ സർക്കാറിന്റെ പങ്കാളി എന്നാണ് അദാനിയെ വിശേഷിപ്പിച്ചത്. ഒരു കമ്യൂണിസ്റ്റ് സർക്കാറിന്റെ മന്ത്രിയാണ് അത് പറഞ്ഞത്. ഇതാണ് മാറുന്ന ഭാരതമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അദാനി ഗുജറാത്തിലേക്കാൾ വലിയ തുറമുഖം വിഴിഞ്ഞത്ത് നിർമിച്ചു എന്ന് പറഞ്ഞാണ് മോദി രാഷ്ട്രീയ പ്രസ്താവനയിലേക്ക് പ്രവേശിച്ചത്. മുഖ്യമന്ത്രിയോട് ഒരുകാര്യം പറയാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു തുടക്കം. “മുഖ്യമന്ത്രിയോട് ഒരുകാര്യം പറയാൻ ആഗ്രഹിക്കുന്നു. താങ്കൾ ഇൻഡ്യാ മുന്നണിയുടെ പ്രധാനപ്പെട്ട തൂണാണ്. ഇവിടെ ശശി തരൂരും ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ പരിപാടി പലരുടേയും ഉറക്കം കെടുത്തും” അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട്, അദാനി തങ്ങളുടെ പങ്കാളിയെന്ന മന്ത്രി വാസവന്റെ പ്രസ്താവനയും മോദി രാഷ്ട്രീയ ആയുധമാക്കി.
കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നു. ഇതാണ് മാറ്റമെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. കോപറേറ്റീവ് ഫെഡറലിസമാണ് നമ്മൾ നടപ്പിലാക്കുന്നത്. പൊന്നാനി , പുതിയാപ്പ ഹാർബർ നവീകരണം നടത്തും. അടിസ്ഥാന വികസനം സാധ്യമാകുമ്പോഴാണ് വികസനം നടന്നു എന്ന് പറയാൻ കഴിയുക. ഹൈവേ , റെയിൽവേ , എയർ പോർട്ട് എന്നിവയിൽ വികസനം നടത്തി. കൊല്ലം ബൈപാസ് , ആലപ്പുഴ ബൈപാസ് എന്നിവ നടപ്പിലാക്കി. കേരളം സൗഹാർദത്തിൽ കഴിയുന്ന നാടാണ്, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.