തൃശൂർ കൊടുങ്ങല്ലൂർ ശംഖുബസ്സാറിൽ 2012 ൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾ കുറ്റക്കാരെന്ന് തൃശ്ശൂർ ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി കണ്ടെത്തി. പ്രതികളായ രശ്മിത്, ദേവൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാളെ കേസില്‍ വിധി പറയും. ശങ്കുബസാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ ഉണ്ടായ വഴക്കിന്റെ വൈരാഗ്യത്താൽ ശംഖുബസ്സാറിൽ വച്ച് ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
2012 ഫെബ്രുവരി ഏഴിനായിരുന്നു ക്ഷേത്ര കാവടിയുമായി ബന്ധപ്പെട്ട് തര്‍ക്കവും വഴക്കും നടന്നത്. തുടർന്ന് ബിജെപി നേതാക്കള്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാൽ പിന്നീട് 11 ന് രാത്രി പത്തരയോടെ ശങ്കു ബസാറില്‍ വച്ച് മധുവിനെയും, സുധിയെയും പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു. 24 സാക്ഷികളും 45 രേഖകളും പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.