പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി ബിജെപിയുടെ ശബ്ദം ഡബ്ബ് ചെയ്യുകയാണെന്നും അണ്ണാഡിഎംകെയും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നു തെളിഞ്ഞതായും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.
‘ഉങ്കളിൽ ഒരുവൻ’ എന്ന വിഡിയോ പരമ്പരയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എടപ്പാടിയുടെയും ബിജെപിയുടെയും അഭിപ്രായങ്ങൾ ഒന്നാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാരിനെക്കുറിച്ചു പ്രതികരണങ്ങൾ നടത്തുന്നതിനു മുൻപ് എടപ്പാടി തന്റെ പരാജയത്തെക്കുറിച്ചു ചിന്തിക്കണമെന്നും പറഞ്ഞു.
ഡിഎംകെ സഖ്യത്തിൽ അഭിപ്രായ ഭിന്നതയില്ലെന്നും ഓരോ കക്ഷികളും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളുമാണ് മുന്നോട്ടു വയ്ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുടുബത്തിലായാലും ഓഫിസിലായാലും വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണ്.
അതു ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഘടക കക്ഷികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം.
കേന്ദ്ര ബജറ്റിൽ തമിഴ്നാടിനെ തീർത്തും അവഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കാനാണു കേന്ദ്രം ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ പണം ഉപയോഗിച്ച് ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സംസ്ഥാനത്തിനെതിരെ പ്രതികാര ബുദ്ധിയോടെയാണു കേന്ദ്രം പ്രവർത്തിക്കുന്നതെന്നും കേന്ദ്രമന്ത്രിമാർക്കു മനസ്സാക്ഷി ഉണ്ടോയെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.