വിദ്വേഷ പരാമർശം; പിസി ജോർജ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ റിമാൻഡിലായ പിസി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് പിസി ജോർജ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇത് കോടതി വ്യാഴാഴ്‌ച പരിഗണിക്കും.

ഇന്നലെ റിമാൻഡിലായതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതോടെ പിസി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്.

ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്നാണ് ജോ‌ർജിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷമായിരിക്കും ജയിലിലേയ്ക്ക് മാറ്റുന്നതിൽ പൊലീസ് അന്തിമ തീരുമാനം കൈകൊള്ളുക.

ഇന്നലെ രാവിലെയാണ് പിസി ജോർജ് ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജ്, കേസിൽ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ, കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *