ലഹരിക്കെതിരെയുള്ള പ്രചാരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പാർട്ടികളുടെയും മത മേലധ്യക്ഷൻമാരുടെയും പിന്തുണ ഉറപ്പാക്കി. സൺഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ ആവശ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. ലഹരി വ്യാപനം തടയാൻ വിളിച്ച സർവ്വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് മുൻഗണന നൽകാനും ധാരണയായി. വിശദമായ അഭിപ്രായം ഒരാഴ്ചക്കുള്ളിൽ നൽകാൻ സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി. ജൂണിൽ വിപുലമായ ക്യാമ്പയിൻ നടത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഴിമതി ഇല്ലാതാക്കാനുള്ള ക്യാമ്പയിനുകളും ശക്തിപ്പെടുത്തും. സംസ്ഥാനത്ത് വിജിലൻസ് പ്രവർത്തനം വിപുലമാക്കും. മാർച്ചിൽ മാത്രം 14 പേരെ വിജിലൻസ് പിടികൂടി. അഴിമതിക്കാരായ 700 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കി. അഴിമതി കേസുകൾ കൂടുതൽ ആഴത്തിൽ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു