കാട്ടാന ബേലൂര്‍ മഖ്‌ന കേരള-കർണാടക അതിർത്തിയിൽ

കാട്ടാന ബേലൂര്‍ മഖ്‌ന നാഗർ ഹോള വനമേഖലയിൽ നിന്ന് കേരള-കർണാടക അതിർത്തിയിൽ തിരികെ എത്തി. ഇൻ്നലെ രാത്രിയോടെയാണ് കാട്ടാന തിരികെ കേരള-കർണാടക അതിർത്തിയിലേക്ക് എത്തിയത്.

ശനിയാഴ്ച രാത്രി ആനപ്പാറ-കാട്ടിക്കുളം-ബാവലി റോഡിന്‍റെ ഒരു കിലോമീറ്ററോളം ഉള്ളിലായി ആനയുടെ സിഗ്നല്‍ ലഭിച്ചിരുന്നു. ദൗത്യസംഘം ബാവലി കാട്ടിൽ നിലയുറപ്പിച്ചെങ്കിലും ഇന്നലെ പകൽ കാട്ടാന തിരികെ വന്നില്ല. അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലേക്ക് നീങ്ങുകയായിരുന്നു. കാട്ടാന കേരളത്തിലേക്ക് തിരിച്ചെത്തുന്നത് ദൗത്യസംഘം നിരീക്ഷിച്ചു വരികയാണ്.

ദുഷ്‌കരമായ ഭൂപ്രകൃതിയാണ് സംഘത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്. കുങ്കിയാനകളുടെ സാമീപ്യം അതിവേഗം മനസ്സിലാക്കി വേഗത്തില്‍ ഉള്‍വലിയുന്നതും മറ്റൊരു മോഴയാനയുടെ കൂട്ടും വെല്ലുവിളി വർധിപ്പിക്കുന്നുണ്ട്.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം റേഡിയോ കോളര്‍ സിഗ്നലുകള്‍ അടിസ്ഥാനമാക്കിയാണ് തിരച്ചില്‍ നടത്തി വരുന്നത്. ഫെബ്രുവരി 11 മുതലാണ് മയക്കുവെടി ദൗത്യം ആരംഭിച്ചത്. ദിവസങ്ങള്‍ വൈകിയാലും കൊലയാനയെ മയക്കി കൂട്ടിലാക്കാന്‍ കഴിയുമെന്നാണ് ദൗത്യസംഘത്തിന്‍റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *