ആശാവർക്കർമാരുടെ സമരം നേരിടാൻ ബദൽ മാർഗവുമായി സർക്കാർ രംഗത്ത്. ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്താൻ സന്നദ്ധപ്രവർത്തകരെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. സമരം 15 ദിവസം പിന്നിട്ടതോടെയാണ് സർക്കാർ മറ്റു വഴികൾ തേടിയത്. സമരം തീർക്കാൻ സർക്കാർ ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. അതേസമയം ആശാവർക്കർമാർ എത്രയും വേഗം തിരികെ ജോലിയിൽ പ്രവേശിക്കണം എന്നാണ് സർക്കാരിന്റെ നിർദേശം.
ഏതെങ്കിലും പ്രദേശത്ത് ആശാവർക്കർ തിരിച്ചെത്തിയില്ലെങ്കിൽ മറ്റു വാർഡുകളിലെ ആശാവർക്കര്‍മാർക്ക് പകരം ചുമതല നൽകണം. ഇതിനോടും ആശാവർക്കർമാർ സഹകരിച്ചില്ലെങ്കിൽ ആരോഗ്യവകുപ്പിലെ ജീവനക്കാർക്കോ സന്നദ്ധപ്രവർത്തകർക്കോ ചുമതല നൽകണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നുള്ള ഉത്തരവ്. മാത്രമല്ല പകരം സംവിധാനം ഏർപ്പെടുത്താൻ തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ നടപടി സ്വീകരിക്കണം. സന്നദ്ധ പ്രവർത്തകർക്ക് ഇൻസെന്റീവ് അടക്കമുള്ള കാര്യങ്ങൾ എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഓഫീസർ തീരുമാനിക്കും.
ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാട് ആശാവർക്കർമാർ കടുപ്പിച്ചതോടെയാണ് സർക്കാർ ബദൽ മാർഗം തേടിയത്. ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ നഷ്ടമാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് സമരസമിതിയുടെ നിലപാട്. വഴിയെ പോകുന്നവരെ വിളിച്ച് ആരോഗ്യപ്രവർത്തനം നടത്താൻ കഴിയില്ല. സമരം തീർക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സർക്കാരിന്റെ അന്ത്യ ശാസനം അംഗീകരിക്കില്ലെന്നുമാണ് സമരക്കാർ വ്യക്തമാക്കിയിട്ടുള്ളത്.