മദീന മുനിസിപ്പാലിറ്റി റമദാനിൽ മുഴുവൻ സമയവും പ്രവർത്തിക്കും. റമദാനിൽ തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണ് നടപടി. റമദാനിൽ കൂടുതൽ വിശ്വാസികൾ എത്തുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റികൾ പഴുതടച്ച ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. മേഖലയിലെ 5 മുനിസിപ്പാലിറ്റികളിലായി 8000-ത്തോളം തൊഴിലാളികളും 800-ലധികം ഉപകരണങ്ങളുമാണ് 24 മണിക്കൂറും സേവനം അനുഷ്ഠിക്കുന്നത്. ശുചീകരണത്തിൽ മാത്രമായി 5000-ലധികം തൊഴിലാളികളും 450 ഉപകരണങ്ങളും സേവനത്തിലുണ്ട്.
ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. റമദാൻ തുടങ്ങിയത് മുതൽ 700-ലധികം പരിശോധനാ യാത്രകൾ നടത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷണ സാമ്പിൾ പരിശോധനകൾക്കായി മൊബൈൽ ലബോറട്ടറികൾ ഉൾപ്പെടെയുള്ളവ ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനം.
തീർത്ഥാടകർക്ക് നൽകുന്ന ഭക്ഷണം മോശമായാൽ, ഭക്ഷണശാലകൾ അടച്ചുപൂട്ടുന്നതുൾപ്പെടെ കടുത്ത നടപടിയുണ്ടാകും. ആരോഗ്യ മേഖലയിലും കർശനമായ പരിശോധനയുണ്ട്. തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണ് നടപടികൾ.