ഖത്തറിലെ 95 ശതമാനം കുട്ടികളും പൂർണ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചതായി സർക്കാർ വ്യക്തമാക്കി. ഇത് ആഗോള ശരാശരിയേക്കാൾ ഏറെ കൂടുതലാണ്.
ആശുപത്രികൾ, ചികിത്സാ സംവിധാനങ്ങൾ, സേവനങ്ങൾ, സാങ്കേതിക വിദ്യ തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് രാജ്യം വൻ പുരോഗതി കൈവരിച്ചതായി ഖത്തർ ഗവ. കമ്യൂണിക്കേഷൻ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. രാജ്യത്തെ 95 ശതമാനം കുട്ടികളും പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചു. 85 ശതമാനമാണ് ആഗോള ശരാശരി.
ശിശു മരണ നിരക്കിലും ആഗോള ശരാശരിയേക്കാൾ ഏറെ മുന്നിലാണ് ഖത്തർ. ആയിരത്തിൽ രണ്ട് ആണ് ഖത്തറിലെ ശിശു മരണ നിരക്കെങ്കിൽ 7 ആണ് ആഗോള ശരാശരി.
പ്രധാന ആരോഗ്യ സംരക്ഷണ സൂചകങ്ങളിൽ ആഗോള റാങ്കിലും ഖത്തർ മുന്നേറ്റം നടത്തി. നംബിയോയുടെ 2024ലെ ആരോഗ്യ സംരക്ഷണ സൂചികയിൽ ആഗോളതലത്തിൽ പതിനേഴാം സ്ഥാനമുണ്ട്. ബ്രാൻഡ് ഫിനാൻസ് റാങ്കിംഗിൽ ലോകമെമ്പാടുമുള്ള മികച്ച 100 ആശുപത്രികളിൽ ഖത്തറിലെ നാല് ആശുപത്രികളും ഇടം നേടിയതായി ജി.സി.ഒ സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് സിറ്റി എന്ന പദവി എല്ലാ മുനിസിപ്പാലിറ്റികൾക്കും ലഭിക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഖത്തർ. രാജ്യത്തെ എട്ട് മുനിസിപ്പാലിറ്റികൾക്കും ഡബ്ല്യു.എച്ച്.ഒയുടെ ഹെൽത്ത് സിറ്റി പദവിയുണ്ട്.