എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ നൽകണമെന്നും ഫോൺ നമ്പറുകൾ വഴി ബാങ്ക് ട്രാൻസ്ഫറുകൾ അഭ്യർഥിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വാണിജ്യവ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ആവശ്യപ്പെട്ടു. ഇലക്ട്രോണിക് പേയ്മെന്റ് ഓപ്ഷനുകൾ നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ തജാവുബ് പ്ലാറ്റ്ഫോം വഴി റിപ്പോർട്ട് ചെയ്യാവുന്നതാണ്.
ഉപഭോക്താക്കൾക്ക് ഇ-പേയ്‌മെൻറ് സേവനം നൽകുന്നതുമായി ബന്ധപ്പെട്ട് കട ഉടമകൾക്കായി നിരവധി ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു. ക്രയവിക്രയ പ്രവർത്തനങ്ങൾ, കസ്റ്റമർ സർവിസ് മാനേജ്മെന്റ്, ഫിനാൻഷ്യൽ എന്നിവ ത്വരിതപ്പെടുത്തുന്നതിന് പുറമെ, പണമിടപാടിലെ സുരക്ഷാ അപകടസാധ്യതകൾ കുറക്കുന്നതിനും, സമഗ്രമായ ഡിജിറ്റൽ പരിവർത്തനം കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇ-പേയ്‌മെൻറ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
മോഷണം, വഞ്ചന, വ്യാജ ബില്ലിങ് എന്നിവ തടയലും ഇതിൻറെ ലക്ഷ്യങ്ങളൊന്നാണ്. ഇത് നടപ്പിൽ വരുത്താത്ത സ്ഥാപനങ്ങക്കെതിരെ പിഴയടക്കമുള്ള നടപടികൾ അധികൃതതർ എടുക്കുകയ്തിയും ചെരുന്നു. 2022 ജനുവരിയിലാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേയ്‌മെൻറ് സംവിധാനം അധികൃതർ നിർബന്ധമാക്കി തുടങ്ങിയത്. ഇതനുസരിച്ച് പല സ്ഥാപനങ്ങളും ഇ-പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപങ്ങൾക്കെതിരെയാണ് നടപടികൾ എടുത്തുക്കൊണ്ടിരിക്കുന്നത്.
ഫുഡ് സ്റ്റഫ് സ്ഥാപനങ്ങൾ, സ്വർണ്ണം-വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റാറന്റുകൾ, കഫേകൾ, പച്ചക്കറി,പഴ വർഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്‌സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ-പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കിയത്.
അതേസമയം, വ്യാപാരികൾക്ക് ഇ-പേയ്‌മെൻറ് സംവിധാനത്തിനുള്ള ഉപകരണം നേടുന്നതിനുള്ള വെല്ലുവിളികൾ മറികടക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇത് വേഗത്തിൽ ലഭ്യമാക്കാൻ ബാങ്കുകളുമായും കമ്പനികളുമായും ഏകോപനം നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.