കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. നാല് പേർ ചേർന്നാണ് കൊലപാതകം നടത്തിയതെന്നും കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. മൺവെട്ടി ഉപയോഗിച്ച് സന്തോഷിന്റെ മുറിയുടെ വാതിൽ തകർത്ത ശേഷം വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇടത് തോളിനും ഇടത് കാലിനും ഗുരുതര പരിക്കേറ്റെന്നും എഫ്ഐആറിൽ പറയുന്നു.
ഇന്ന് പുലർച്ചെ രണ്ടേ കാലോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. 2014-ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് കൊല്ലപ്പെട്ട സന്തോഷ്.
മുഖംമൂടി ധരിച്ചാണ് അക്രമികൾ എത്തിയതെന്ന് സന്തോഷിന്റെ അമ്മ ഓമന പറഞ്ഞു. വീടിന് നേരെ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞതായും പറയുന്നു. ഇതിന് മുമ്പും വീട്ടിൽ എത്തി മകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായും,മകനെ കൊല്ലരുതേ എന്ന് കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ പിന്മാറിയില്ലെന്ന് അമ്മ ഓമന പറഞ്ഞു.
വീട്ടിൽ കയറി അമ്മയുടെ മുന്നിൽ വെച്ചാണ് അക്രമി സംഘം സന്തോഷിനെ കൊലപ്പെടുത്തിയത്.