മക്കയിലെയും മദീനയിലെയും 20 സ്ഥലങ്ങളിൽ ഗതാഗത അതോറിറ്റി പരിശോധന സംഘങ്ങളെ വ്യന്യസിച്ചു. ഹജ്ജ് തീർഥാടകരെ സേവിക്കുന്നതിനുള്ള വിപുലമായ ഒരുക്കത്തിന്റെ ഭാഗമായാണിത്. മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രവേശന കവാടങ്ങളിലും നഗരങ്ങളുടെ ഇതര ഭാഗങ്ങളിലും തീർഥാടകർക്ക് സേവനം നൽകുന്നതിനായി അതോറിറ്റിയുടെ പരിശോധനാ സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും.
തീർഥാടകർക്ക് സുഗമമായ അനുഭവം ഉറപ്പാക്കാനും സർവിസ് കമ്പനികളും വകുപ്പുകളും ഏജൻസികളും അംഗീകൃത ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതോറിറ്റി രംഗത്തുണ്ടാകും.
നിയുക്ത റൂട്ടുകളിൽ സർവിസ് നടത്തുക, ലൈസൻസ് നേടുക എന്നിവ ഉൾപ്പെടുന്ന ഹജ്ജ് സീസണിൽ അംഗീകരിച്ച നിയന്ത്രണങ്ങൾ എല്ലാ വാഹനങ്ങളും പാലിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. മുൻകൂർ അനുമതിയില്ലാതെ ഹജ്ജ് ചട്ടങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പ്രവേശിക്കരുത്. യൂനിഫോം, വാഹന ഓപറേറ്റിങ് കാർഡുകൾ എന്നിവ ഉണ്ടായിരിക്കണം.