അബുദാബി : പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പതിക്കുന്നതും അംഗീകാരമില്ലാതെ നോട്ടിസും ലഘുലേഖയും അച്ചടിച്ചോ എഴുതിയോ വിതരണം ചെയ്യുന്നതും അബുദാബി നഗരസഭ നിരോധിച്ചു. നിയമലംഘകർക്ക് 4000 ദിർഹം വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ്.
നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിന്റെയും പൊതുസ്ഥലങ്ങൾ വികൃതമാകുന്നത് തടയുന്നതിന്റെയും ഭാഗമായാണ് നടപടി. അനുമതിയില്ലാതെ അച്ചടിച്ചതോ എഴുതിയതോ ആയ വസ്തുക്കൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് (ഡിഎംടി) അറിയിച്ചു. ശുചിത്വം, ഭംഗി, പൊതു സുരക്ഷ എന്നിവ സംരക്ഷിക്കാനാണ് നിയമം കർശനമാക്കിയതെന്നും വിശദീകരിച്ചു.
പൊതുസ്ഥലങ്ങളിലോ വാഹനങ്ങളിലോ തൂണുകളിലോ പോസ്റ്റർ പതിക്കുന്നതിനും അനുമതി എടുക്കണം. സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ, റസ്റ്ററന്റ്, ജിം തുടങ്ങി മറ്റു വ്യാപാര സ്ഥാപനങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി കെട്ടിടങ്ങൾ തോറും ഫ്‌ലെയറുകൾ വിതരണം ചെയ്യുന്നത് പതിവാണ്. ഇത്തരം ഫ്‌ലെയറുകൾ അച്ചടിച്ച് വിതരണം ചെയ്യാനും അനുമതി വേണം. നഗരസഭയിൽനിന്ന് ഇതിനുള്ള അനുമതി എടുക്കണം. നിയമലംഘകർക്ക് ആദ്യ തവണ 1000 ദിർഹമാണ് പിഴ.
ആവർത്തിച്ചാൽ പിഴ ഇരട്ടിച്ച് 2000 ദിർഹം ഈടാക്കും. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 4000 ദിർഹം പിഴ ചുമത്തും. നിശ്ചിത സ്ഥലങ്ങളിലല്ലാതെ (കുപ്പത്തൊട്ടി) മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കും സമാന ശിക്ഷയുണ്ടാകും.