യുഎഇയിൽ 18 വയസ്സിനു മുകളിലുള്ളവർക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള ഫെഡറൽ വ്യക്തിനിയമം പ്രാബല്യത്തിൽ

യുഎഇയിൽ 18 വയസ്സിനു മുകളിലുള്ളവർക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന പരിഷ്‌കരിച്ച ഫെഡറൽ വ്യക്തിനിയമം (പഴ്സനൽ സ്റ്റേറ്റസ് ലോ)പ്രാബല്യത്തിലായി. വിവാഹം, വിവാഹ മോചനം, കുട്ടികളുടെ കസ്റ്റഡി പ്രായം തുടങ്ങിയ വിഷയങ്ങളിൽ ജനുവരിയിൽ കൊണ്ടുവന്ന ഭേദഗതിയാണ് പ്രാബല്യത്തിൽ വന്നത്.

ഇതനുസരിച്ച് പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചലും കോടതി മുഖേന സാധിക്കും. വിദേശ മുസ്ലിം സ്ത്രീകളുടെ വിവാഹത്തിന് രക്ഷാകർത്താവ് വേണമെന്ന് അവരുടെ ദേശീയ നിയമം ആവശ്യപ്പെടുന്നില്ലെങ്കിൽ മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹിതരാകാം.

ഇതേസമയം പുരുഷനും സ്ത്രീയും തമ്മിൽ 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം ചെയ്യാൻ സാധിക്കൂ.

സ്ത്രീയെ വിവാഹം കഴിക്കാനുള്ള പുരുഷന്റെ അഭ്യർഥന മാത്രമാണ് വിവാഹ നിശ്ചയമെന്നും അതിനെ വിവാഹമായി കണക്കാക്കാനാവില്ലെന്നും നിയമത്തിൽ വ്യക്തമാക്കുന്നു. വിവാഹത്തിന് അന്തിമ രൂപം നൽകിയ ശേഷം പിൻമാറുകയാണെങ്കിൽ പരസ്പരം നൽകിയ സമ്മാനങ്ങൾ വീണ്ടെടുക്കാനും അനുമതി നൽകുന്നു. 25,000 ദിർഹത്തിൽ കൂടുതൽ വിലയേറിയ സമ്മാനങ്ങൾ അവയുടെ മൂല്യത്തെ അടിസ്ഥാനമാക്കി വീണ്ടെടുക്കാം. വിവാഹ കരാറിൽ പ്രത്യേകം നിഷ്‌കർഷിച്ചിട്ടില്ലെങ്കിൽ ഭാര്യ ഭർത്താവിനോടൊപ്പം അനുയോജ്യമായ ഭവനത്തിൽ താമസിക്കണം.

ഭാര്യയ്ക്കും ഭർത്താവിനും പരസ്പരം ദോഷകരമായി ബാധിക്കുന്നില്ലെങ്കിലും മറ്റൊരു രക്ഷകർത്താവ് ഇല്ലെങ്കിലും ഇരുവരുടെയും മുൻ വിവാഹത്തിലെ മക്കളോടൊപ്പം താമസിക്കാം. ദമ്പതികളിൽ ഇരുവരുടെയും സമ്മതമില്ലാതെ മറ്റാരും ഇവരോടൊപ്പം താമസിക്കാൻ പാടില്ല.

വിവാഹ മോചന കേസുകളിൽ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സാക്കി ഉയർത്തി. നേരത്തെ ആൺകുട്ടികൾക്ക് 11, പെൺകുട്ടികൾക്ക് 15 വയസ്സായിരുന്നു. എന്നാൽ 15 വയസ്സ് തികഞ്ഞാൽ ഏത് രക്ഷിതാവിനൊപ്പം ജീവിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്കായിരിക്കും. 18 വയസ്സ് തികഞ്ഞവർക്ക് പാസ്പോർട്ടുകളും തിരിച്ചറിയൽ രേഖകളും സ്വന്തമായി കൈവശം വയ്ക്കാം.

മാതാപിതാക്കളെ അവഗണിക്കൽ, മോശമായി പെരുമാറൽ, ദുരുപയോഗം ചെയ്യൽ, ഉപേക്ഷിക്കൽ, ആവശ്യമുള്ളപ്പോൾ സാമ്പത്തിക സഹായം നൽകാതിരിക്കൽ എന്നിവയ്ക്ക് കടുത്ത ശിക്ഷയാണ് വ്യക്തി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. പ്രായപൂർത്തിയാകാത്തവരുമായി അനുവാദമില്ലാതെ യാത്ര ചെയ്യുക, അവരുടെ സ്വത്ത് തട്ടിയെടുക്കുക, അനന്തരാവകാശം പാഴാക്കുക എന്നീ നിയമലംഘനങ്ങൾക്കും കടുത്ത ശിക്ഷയുണ്ടാകും. തടവും 5000 ദിർഹം മുതൽ 1 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. കുടുംബ ബന്ധങ്ങളും സാമൂഹിക സ്ഥിരതയും ഐക്യവും ഊട്ടിയുറപ്പിക്കാനും അവകാശ സംരക്ഷണം ശക്തമാക്കാനുമാണ് നിയമഭേദഗതിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *