തിരുവനന്തപുരം മുതലപ്പൊഴിയിൽ അഴിമുഖം പൂർണ്ണമായും മണൽ മൂടിയതോടെ തുറമുഖത്ത് മത്സ്യബന്ധനം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. കടലിൽ പോകാനാവാതെ തീരവാസികൾ ഉപജീവന പ്രതിസന്ധിയിലാണ്. മരിയാപുരം അഞ്ചുതെങ്ങ് മേഖലകളിൽ നിന്നാണ് മീൻപിടുത്തക്കാർ കടലിൽ പോകുന്നത്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽമാറ്റം കാര്യക്ഷമമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. മാത്രമല്ല മണൽ നീക്കത്തിനായി തുറമുഖ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന ഡ്രജ്ജറിനു ശേഷി കുറവാണെന്ന് നേരെത്തെ കണ്ടെത്തിയിരുന്നു.
വേലിയേറ്റ സമയത്ത് വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ട്. അഴിമുഖത്ത് മണൽ മൂടിയതിനാൽ കായൽ കരയിലെ വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയിലാണ് തീരദേശവാസികൾ. അഴിമുഖത്തെ മണൽനീക്കം ഭാഗികമായി നടന്നുവരുന്നതിനിടെയാണു മണൽതിട്ടകൾ രൂപം കൊണ്ടത്. 11 വർഷത്തിന് ശേഷമാണ് പൊഴിമുഖം പൂർണ്ണമായും അടക്കുന്നത്. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനായി പോയവർക്ക് മുതലപ്പൊഴിയിൽ പ്രവേശിക്കാൻ കഴിയാതെ വന്നതോടെ വള്ളങ്ങൾ കൊല്ലം നീണ്ടക്കര ഹാർബറിലേക്ക് കൊണ്ടുപോവുകയുണ്ടായി.