തമാശകളുടെ ചക്രവർത്തി, മലയാളികളുടെ പ്രിയപ്പെട്ട ഇന്നച്ചൻ ഓർമയായിട്ട് രണ്ട് വർഷം പിന്നിടുന്നു. എന്നാൽ ഇന്നച്ചൻ തീർത്ത ചിരിമേളം ഒരിക്കലും
മരിക്കുന്നില്ല. 50 വർഷത്തോളമാണ് അദ്ദേഹം മലയാള സിനിമകളിൽ ചിരി പടർത്തിയത്.
1972ൽ നൃത്തശാല എന്ന ചിത്രത്തിൽ പത്രക്കാരന്റെ വേഷം ചെയ്തായിരുന്നു മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലെക്ക് അദ്ദേഹം എത്തുന്നത്. പിന്നീട് 40 ചിത്രങ്ങളിൽ വരെ ഇന്നച്ചൻ ഒരു വർഷം അഭിനയിച്ചരുന്നു.മാന്നാർ മത്തായിയും, കിട്ടുണ്ണിയും, കെ കെ ജോസഫും ,ഡോ. പശുപതിയും സ്വാമി നാഥനും തുടങ്ങി അദ്ദേഹം മനോഹരമാക്കിയ വേഷങ്ങൾ ഒട്ടനവധി. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും നർമ്മം കൊണ്ടുനടന്ന ആളാണ് ഇന്നസെന്റ്. ക്യാൻസർ രോഗത്തെപ്പോലും ചിരിച്ചുകൊണ്ടാണ് അദ്ദേഹം നേരിട്ടത്. ക്യാൻസർ പിടിപെട്ട് മരണം മുഖാമുഖം കണ്ട് തിരിച്ചുവന്ന് അദ്ദേഹം എഴുതിയ പുസ്തകമാണ് ‘ക്യാൻസർ വാർഡിലെ ചിരി’.
2023 മാർച്ച് 26-നാണ് ഇന്നസെന്റ് അന്തരിച്ചത്. ഓർമദിനത്തിൽ അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന സെയ്ന്റ് തോമസ് കത്തീഡ്രലിൽ 26-ന് വൈകീട്ട് അഞ്ചിന് പ്രത്യേക പ്രാർഥനയും തുടർന്ന് കല്ലറയിൽ ഒപ്പീസും നടത്തും.