റമദാനിൽ എമിറേറ്റിൽ രണ്ട് പുതിയ പള്ളികൾ കൂടി വിശ്വാസികൾക്കായി തുറന്നുകൊടുത്തു. അൽ ഹംരിയ, അൽ സുയൂഹ് എന്നിവിടങ്ങളിലാണ് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫേഴ്സ് (എസ്.ഡി.ഐ) പുതിയ പള്ളികൾ തുറന്നത്. അൽ സഹാബി അബ്ദുല്ല ബിൻ ഉമർ ബിൻ ഹറം എന്നാണ് അൽ ഹംരിയയിലെ പള്ളിയുടെ പേര്.
2750 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന പള്ളിയിൽ പ്രധാന പ്രാർഥന ഹാൾ, മറ്റു സേവനങ്ങൾക്കുള്ള സൗകര്യങ്ങൾ, പബ്ലിക് റീഡിങ് ലൈബ്രറി എന്നിവ ഉൾപ്പെടും. ഒരേസമയം സ്ത്രീകളും പുരുഷൻമാരുമായി 1000 പേർക്ക് പ്രാർഥന നിർവഹിക്കാം.
അൽ ഹാരിസ് ബിൻ അനസ് മോസ്ക് എന്ന പേരിലാണ് അൽ സുയൂഹിലെ പള്ളി നിർമിച്ചിരിക്കുന്നത്. 2816 ചതുരശ്ര മീറ്ററാണ് ഇതിന്റെ വിസ്തൃതി. 50 സ്ത്രീകൾ ഉൾപ്പെടെ 350 പേർക്ക് ഒരേസമയം ഇവിടെ പ്രാർഥന നിർവഹിക്കാം. പരമ്പരാഗത ഇസ്ലാമിക ഘടകങ്ങളും ആധുനിക ഡിസൈനിങ്ങും സംയോജിപ്പിച്ചിട്ടുള്ള വാസ്തുവിദ്യ പ്രകടമാകുന്ന രീതിയിലാണ് രണ്ട് പള്ളികളുടെയും നിർമാണം. എമിറേറ്റിലെ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെയാണ് പള്ളിയുടെ നിർമാണമെന്ന് എസ്.ഡി.ഐ അറിയിച്ചു.