അബുദാബി സായിദ് ദ ഫസ്റ്റ് സ്ട്രീറ്റിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നാല് വൈദ്യുതബസുകൾ സർവീസാരംഭിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐ.ടി.സി.) അധികൃതർ അറിയിച്ചു. പ്രദേശത്തെ വർധിച്ചുവരുന്ന യാത്രാ ആവശ്യകതകൾ നിറവേറ്റുകയാണ് ലക്ഷ്യം. സാധാരണബസുകളിൽനിന്ന് വ്യത്യസ്തമായി 30 മീറ്റർ നീളമുള്ള പുതിയബസുകൾക്ക് 200 യാത്രക്കാരെവരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്.
പൊതുഗതാഗത സേവനത്തിനായുള്ള കാത്തിരിപ്പുസമയം കുറയ്ക്കാനും ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും സർവീസുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. തിരക്കേറിയസമയങ്ങളിൽ ഓരോ അരമണിക്കൂറിലും അല്ലാത്തപ്പോൾ ഒരുമണിക്കൂർ ഇടവേളകളിലും സർവീസുകൾ ലഭ്യമാക്കും. അൽ റീം മാളിൽനിന്ന് ആരംഭിക്കുന്ന സർവീസ് സായിദ് ഫസ്റ്റ് സ്ട്രീറ്റിലൂടെ അൽ കസർ മറീന മാൾവരെയും തിരിച്ചും യാത്രാസേവനങ്ങൾ നൽകും.
27 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടിൽ മൊത്തം 13 ബസ് സ്റ്റോപ്പുകളുണ്ട്. നഗരത്തിൽ സുസ്ഥിരഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനസംരംഭങ്ങളിലൊന്നാണിത്. ഹരിതസമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള അബുദാബിയുടെ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി കാർബൺ പുറന്തള്ളലും ഊർജ ഉപയോഗവും കുറയ്ക്കാനും വായുഗുണനിലവാരം മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കും. എമിറേറ്റിലെ വൈദ്യുതഗതാഗത സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണിത്.
ഗതാഗതമേഖലയിൽ നവീകരണവും സുസ്ഥിരതയും വർധിപ്പിക്കാനാണ് ഐ.ടി.സി. ലക്ഷ്യമിടുന്നത്. താമസക്കാരിൽനിന്നും സന്ദർശകരിൽനിന്നും മികച്ചസ്വീകാര്യതയാണ് സേവനത്തിന് ലഭിക്കുന്നതെന്നും അധികൃതർ പറഞ്ഞു.