സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനം വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

കേരളത്തിലുടനീളമുള്ള കൂടുതല്‍ സ്‌കൂളുകളിലേക്ക് നീന്തല്‍ പരിശീലനം വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഡബ്ല്യുയഎച്ച്.ഒ, ദ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത്, സെന്റർ ഫോർ ഇൻജുറി പ്രിവൻഷൻ ആൻഡ് ട്രോമാ കെയറുമായി സഹകരിച്ച് സംഘടിപ്പിച്ച സ്വിം സേഫ് പദ്ധതിയുടെ സമാപനവും സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

നീന്തൽ പരിശീലനത്തിലൂടെ നമ്മള്‍ ഒരു ജീവിത നൈപുണ്യം പഠിപ്പിക്കുക മാത്രമല്ല, നമ്മുടെ ഭാവി സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. നീന്തല്‍ പഠിച്ചാൽ അവശ്യഘട്ടങ്ങളിൽ സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ അപകടങ്ങളില്‍ നിന്നും രക്ഷിക്കാനുമുള്ള ആത്മവിശ്വാസവും കഴിവും നേടിയെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജലസുരക്ഷാ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മുമ്പൊരിക്കലും ഇത്ര നിര്‍ണായകമായിട്ടില്ല. അമ്പലത്തറ യു.പി സ്‌കൂളിലും പൂജപ്പുര യു.പി സ്‌കൂളിലും നടത്തിയ സ്വിം സേഫ് പ്രോഗ്രാം വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ ചുവടുവയ്പ്പാണെന്നും മന്ത്രി വ്യക്തമാക്കി.

നീന്തലും ജലസുരക്ഷയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യം, ശാരീരിക ക്ഷമത, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വികസിപ്പിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന വിശാലവും പ്രവര്‍ത്തനപരവുമായ വീക്ഷണത്തോടെയാണ് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നേമം മണ്ഡലത്തിലെ നെടുങ്കാട് സര്‍ക്കാര്‍ സ്‌കൂളിലെ നീന്തല്‍ കുളത്തില്‍ കുട്ടികള്‍ക്ക് മാത്രമല്ല അമ്മമാര്‍ക്കും നീന്തല്‍ പരിശീലനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *