വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസിലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയിൽ പ്രതികരിച്ച് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. വഖഫ് കേസിലെ ഇടക്കാല വിധി പ്രത്യാശ നൽകുന്നതെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ വിഭാഗത്തിനും ചിലത് പറയാനുണ്ടെന്ന് കോടതിക്ക് മനസിലായി. ഭരണഘടനാ വിരുദ്ധമായ വിഷയത്തെ കേൾക്കാൻ പരമോന്നത കോടതി തയാറാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമം നടപ്പാക്കുന്നത് താൽകാലികമായി സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. ഇരുവിഭാഗങ്ങൾക്ക് പറയാനുള്ളത് കേൾക്കുക എന്നത് സ്വഭാവിക നീതിയാണ്. ന്യായമായ തീരുമാനം എടുക്കുക എന്നത് കോടതിയുടെ നടപടിക്രമമാണെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വഖഫ് ഭേദഗതി നിയമത്തിൽ നിരവധി അപാകതകൾ ഉണ്ടെന്നാണ് മനസിലാകുന്നത്. ന്യൂനപക്ഷ ജന വിഭാഗങ്ങളുടെ കാര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. മികച്ച അഭിഭാഷകരെ അണിനിരത്തി വാദിക്കുക എന്നതാണ് ലീഗിന്‍റെ ചുമതലയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.