ഛണ്ഡിഗഡ്: ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മരുന്ന് മോഷണം പോയതായി പരാതി. ഹരായാനയിലെ പഞ്ച്കൂല സിവിൽ ആശുപത്രിയിലാണ് 6,000 രൂപ വിലവരുന്ന മരുന്ന് മോഷണം പോയത്. ചൊവ്വാഴ്ചയാണ് മോഷണവിവരം പുറത്തറിയുന്നത്. ആശുപത്രിയിലെ ഒന്നാം നിലയിലെ ഫാർമസിയിൽ സൂക്ഷിച്ചിരുന്ന മരുന്നാണ് മോഷണം പോയത്. മരുന്ന് സൂക്ഷിച്ചിരുന്ന മുറിയിലെ ജനലും വാതിലും തുറന്നിട്ട നിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രി ജീവനക്കാർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരുന്ന് നഷ്ടപ്പെട്ടതായി മനസിലാകുന്നത്.
ഉറക്ക ഗുളികയായ ആൽപ്രാക്‌സും സൈക്യാട്രിക് ഡിസോഡറുകൾക്കും ഡ്രഗ് അഡിക്ഷനും ഉപയോഗിക്കുന്ന മരുന്നുകളുമാണ് മോഷണം പോയിരിക്കുന്നത്. സംഭവം മനസിലാക്കിയ ഉടൻ തന്നെ ആശുപത്രിയിലെ സീനിയർ ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയും കണാതായ മരുന്നുകളെ സംബന്ധിക്കുന്ന ലിസ്റ്റ് കൈമാറുകയും ചെയ്തു. അന്വേഷണത്തിൻറെ ഭാഗമായി ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മോഷണം നടന്ന രാത്രിയിൽ ആറ് സെക്യൂരിറ്റി ജീവനക്കാരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.