ദുബായ് : വിദേശ നമ്പറുകളിൽ നിന്നും വരുന്ന മെസ്സേജുകൾ അവഗണിക്കണമെന്നും കെണികളിൽ വീഴാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. അജ്ഞാത മൊബൈൽ സന്ദേശങ്ങളിലൂടെ ലഹരിക്കെണിയിൽ വീഴ്ത്തുന്ന സംഘങ്ങൾ സജീവമായ സാഹചര്യത്തിലാണ് പോലീസ് നിർദേശം മുന്നോട്ട് വച്ചത്. മൊബൈൽ ഫോണിലേക്കു സന്ദേശം അയച്ചു ലഹരി മരുന്നുകൾ കച്ചവടം ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയിലായതോടെ ബോധവൽക്കരണ പരിപാടികൾക്കു പൊലീസ് തുടക്കമിട്ടു.
സംഘത്തിന്റെ കയ്യിൽ നിന്നു 200 കിലോ ലഹരി മരുന്നുകളാണ് പൊലീസ് പിടികൂടിയത്. ‘ഇടപെടരുത്, പ്രതികരിക്കരുത്, പ്രചാരകരാവരുത്’ എന്ന സന്ദേശമാണ് പൊലീസ് ലഹരിക്കെതിരെ നൽകുന്നത്. വിദേശ നമ്പറുകളിൽ നിന്നാണു ലഹരി സംഘങ്ങളുടെ സന്ദേശങ്ങൾ എത്തുന്നതെന്നു ലഹരി വിരുദ്ധ സംഘം ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ.ഖാലിദ് ബിൻ മുവയ്സ പറഞ്ഞു.ഇത്തരം സന്ദേശങ്ങളോടു കുട്ടികൾ പ്രതികരിക്കാൻ രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നു അദ്ദേഹം പറഞ്ഞു. സന്ദേശങ്ങൾ എത്തുകയോ സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപെടുകയോ ചെയ്താൽ 901 നമ്പറിൽ പൊലീസിൽ അറിയിക്കണം.’E – Crime എന്ന പൊലീസ് സമൂഹമാധ്യമ ചാനൽ വഴിയും പൊതുജനങ്ങൾക്കു പരാതി അറിയിക്കാം.
ഈ വർഷം ആദ്യ പകുതി വരെ 2222 പരാതികൾ പൊതുജനങ്ങളിൽ നിന്നും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. 527 മയക്കുമരുന്ന് പ്രചാരകരെ പിടിക്കാൻ ഇതു സഹായകമായി. പത്തു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് 200 കിലോ ലഹരി സൂക്ഷിച്ച സംഘത്തലവനെ കുടുക്കാനായത്. എമിറേറ്റിന്റെ വിവിധ മേഖലകളിൽ മണലിൽ മൂടിയും പലയിടങ്ങളിലായി ഒളിപ്പിച്ചുമാണ് ഇതു വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നത്.ദുബായിൽ പിടിക്കപ്പെട്ട പ്രതികളുടെ തലവൻ രാജ്യത്തിനു പുറത്താണ്. അയാളുടെ കണ്ണികളാണ് യുഎഇയിൽ ഉള്ളത്. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരിൽ കൂടുതലും ഏഷ്യൻ രാജ്യക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 28 വരെ പൊലീസ് ക്യാംപെയ്ൻ തുടരും.