ദുബൈയിലെ ഫ്രീസോണുകൾക്ക് ഏകീകൃത നിയമം കൊണ്ടുവരുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ദുബൈ സർക്കാർ. ബിസിനസ് മേഖലകളുടെ പ്രവർത്തനം കൂടുതൽ സജീവവും ഫലപ്രദവുമാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
ദുബൈ മീഡിയ ഓഫീസാണ് ദുബൈയിലെ ഫ്രീസോണുകൾക്ക് ഏകീകൃത നിയമം ബാധകമാക്കുന്നകാര്യം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് വ്യക്തമാക്കിയത്. നിക്ഷേപകരുടെ താൽപര്യവും, ബിസിനസ് സ്ഥാപനങ്ങളുടെ ആഗോളതല പ്രവർത്തന ക്ഷമതയും വർധിപ്പിക്കാൻ ഏകീകൃത നിയമം സഹായകമാകുമെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ബിസിനസ് ഹബ്ബുകളിലൊന്നായി ദുബൈ നഗരത്തെ വളർത്തുന്നതിന് മുന്നോട്ടുവെച്ച ദുബൈ ഇക്കണോമിക് അജണ്ട ഡി 33 ലക്ഷ്യം കൈവരിക്കാൻ ഈ തീരുമാനം സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.
വിവിധ ബിസിനസ് മേഖലകളെ അടിസ്ഥാനമാക്കി ദുബൈയിൽ നഗരത്തിൽ മാത്രം ഇരുപത്തിയഞ്ചോളം ഫ്രീസോണുകൾ പ്രവർത്തിക്കുന്നുണ്ട്. എയർപോർട്ട് ഫ്രീസോൺ, ജബൽ അലി ഫ്രീസോൺ, മീഡിയിസിറ്റി, ഇന്റർനെറ്റ് സിറ്റി, ദുബൈ സിലിക്കൺ ഒയാസിസ് തുടങ്ങിയവ ഇതിൽ ചിലതാണ്. ഓരോ ഫ്രീസോണിനും വ്യത്യസ്തമായ നിയമവ്യവസ്ഥകളാണ് നിലവിലുള്ളത്. ഇവ ഏകീകരിക്കാനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്. നൂറുകണക്കിന് സ്ഥാപനങ്ങളാണ് ഓരോ ഫ്രീസോണിലും പ്രവർത്തിക്കുന്നത്. യു.എ.ഇയിലാകെ നിലവിൽ നാൽപതോളം ഫ്രീസോണുകൾ പ്രവർത്തിക്കുന്നുണ്ട്.