ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ്ല്ലാം കുട്ടികൾ പഠനാവശ്യങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ‘ഗേറ്റ്‌വേ കൺസൾട്ടിംഗ്’ എന്ന പബ്ലിക് പോളിസി റിസർച്ച് സ്ഥാപനമാണ് ‘ജെനറേറ്റീവ് എ.ഐ യുഗത്തിൽ കുട്ടികളുടെ പഠനവും വിമർശനാത്മക ചിന്താശേഷിയും മെച്ചപ്പെടുന്നു’ എന്ന തലക്കെട്ടിൽ ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ, ബംഗളൂരു, കൊൽക്കത്ത, പുണെ, അഹമ്മദാബാദ് എന്നിങ്ങനെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നുള്ള 1,040 രക്ഷിതാക്കളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൽ 77ശതമാനം രക്ഷിതാക്കളും അവരുടെ കുട്ടികൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ജെനറേറ്റീവ് എ.ഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. അതേസമയം 20 ശതമാനം പേർ വ്യക്തിപരമായ താൽപര്യങ്ങൾക്കായി അതിന്റെ ഉപയോഗമുണ്ടെന്നും പറഞ്ഞു. രണ്ടു ശതമാനം പേർ തങ്ങളുടെ കുട്ടികൾ സാമൂഹിക-വൈകാരിക പിന്തുണക്കും ജീവിത നൈപുണ്യ വികസനത്തിനും ജെൻ എ.ഐ ഉപയോഗിക്കുന്നതായി പറഞ്ഞു.
ജെനറേറ്റീവ് എ.ഐയുടെ പ്രയോജനങ്ങൾ മനസ്സിലാക്കിയ രക്ഷിതാക്കളുടെ എണ്ണം ഭിന്നമാണ്. 37ശതമാനം പേർ കുട്ടികളുടെ വിമർശനാത്മക ചിന്ത വർധിപ്പിക്കുന്നതിനുള്ള ജെൻ എ.ഐയുടെ സാധ്യത മനസിലാക്കിയപ്പോൾ 26 ശതമാനം സംശയം പ്രകടിപ്പിക്കുകയും 37 ശതമാനം പേർ നിഷ്പക്ഷത പാലിക്കുകയുമുണ്ടായി. എന്നാൽ ഉത്തരവാദിത്തോടെയുള്ള ജെൻ എ.ഐ ഉപയോഗത്തിലേക്ക് തങ്ങൾ കുട്ടികളെ നയിക്കുന്നില്ലെന്ന് വിദ്യാസമ്പന്നരും നഗരവാസികളുമായ രക്ഷിതാക്കളിൽ 61 ശതമാനവും സമ്മതിക്കുന്നുണ്ട്.