രഞ്ജി ട്രോഫി ക്രിക്കറ്റ് ; കേരളത്തിനെതിരെ ഉത്തർപ്രദേശിന് ബാറ്റിംഗ് തകർച്ച

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഉത്തര്‍പ്രദേശിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശ് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ്. 23 റണ്‍സോടെ നിതീഷ് റാണയാണ് ക്രീസില്‍. കേരളത്തിനായി ജലജ് സക്സേന 3 വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശിന് ക്യാപ്റ്റൻ ആര്യൻ ജുയാലും മാധവ് കൗശിക്കും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. കരുതലോടെ കളിച്ച ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 17.3 ഓവറില്‍ 29 റണ്‍സടിച്ചു. അരുണ്‍ ജുയാലിനെ(23) ബൗള്‍ഡാക്കി ജലജ് സക്സേനയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ട് പിന്നാലെ പ്രിയം ഗാര്‍ഗിനെ(1) കെ എം ആസിഫ് വീഴ്ത്തി. ഇതോടെ 30-2ലേക്ക് വീണ ഉത്തര്‍പ്രദേശിനെ മാധവ് കൗശിക്കും നീതീഷ് റാണയും ചേര്‍ന്ന് 50 കടത്തി. പിന്നാലെ മാധവ് കൗശിക്കിനെ(13) ജലജ് സക്സേന മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ ഐപിഎല്‍ താരം സമീര്‍ റിസ്‌വിയെ(1) ബേസില്‍ തമ്പി സ്വന്തം ബൗളിംഗില്‍ പിടികൂടിയതോടെ ഉത്തര്‍പ്രദേശ് 58-4ലേക്ക് വീണു.

ലഞ്ചിന് തൊട്ടു മുമ്പ് പൊരുതി നിന്ന സിദ്ധാര്‍ത്ഥ് യാദവിനെ(19) കൂടി ജലജ് സക്സേന മടക്കിയതോടെ ഉത്തര്‍പ്രദേശ് പ്രതിരോധത്തിലായി. നേരത്തെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരം തുമ്പ സെന്‍റ് സേവിയേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തില്‍ ബംഗാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. എം ഡി നിധീഷിന് പകരം പേസര്‍ കെ എം ആസിഫ് കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *