തലസ്ഥാന ന​ഗരി വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്; കേരളം- പഞ്ചാബ് രഞ്ജി പോരാട്ടം നാളെ മുതൽ

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനനഗരിയെ വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്കാൻ രഞ്ജി ട്രോഫി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഈ സീസണിലെ കേരളത്തിന്റെ ആദ്യ മത്സരത്തിന് വേദിയാകുന്നത് തിരുവനന്തപുരമാണ്. കേരളത്തിന്റെ സീസണിലെ ആദ്യ പോരാട്ടം പഞ്ചാബുമായിട്ടാണ്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടാണ് വേദി. കേരള ടീമിനെ നയിക്കുന്നത് സച്ചിൻ ബേബിയാണ്. ദേശീയ ടീമിനൊപ്പമായതിനാൽ സഞ്ജു സാംസനെ നിലവിൽ രഞ്ജി ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുൻ ഇന്ത്യൻ താരം അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്റെ പരിശീലകൻ. സച്ചിൻ ബേബിയും രോഹൻ കുന്നുമ്മലും വിഷ്ണു വിനോദും മുഹമ്മദ് അസറുദ്ദീനും അണിനിരക്കുന്ന ബാറ്റിങ് നിര ശക്തമാണ്.

ബാറ്റിങ് കരുത്ത് കൂട്ടാനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി താരങ്ങളായ ബാബ അപരാജിതും ജലജ് സക്‌സേനയും ചേരും. ഓൾ റൗണ്ടർ ആദിത്യ സർവാതെയാണ് മറ്റൊരു അതിഥി താരം. ബേസിൽ തമ്പി, കെഎം ആസിഫ് തുടങ്ങിയവർ അണി നിരക്കുന്ന ബൗളിങ് പടയും കേരളത്തിനു കരുത്താകും.

ഈ സീസണിൽ കേരളം നാല് മത്സരങ്ങളാണ് ഹോം പോരാട്ടം കളിക്കുന്നത്. പഞ്ചാബിന് പുറമെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ ടീമുകളാണ് മത്സരങ്ങൾക്കായി തിരുവനന്തപുരത്തെത്തുക. ഇതിൽ ബിഹാർ ഒഴികെയുള്ള ടീമുകളെല്ലാം തന്നെ ദേശീയ ടീമിലും ഐപിഎല്ലിലുമൊക്കെ കളിച്ച് ശ്രദ്ധേയ താരങ്ങൾ കൊണ്ട് സമ്പന്നമാണ്.

കാലാവസ്ഥ അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ രഞ്ജി മത്സരങ്ങൾ. ആദ്യ ഘട്ടം ഒക്ടോബർ 11 മുതൽ നവംബർ 13 വരെയാണ്. ജനുവരി 23നാണ് രണ്ടാം ഘട്ടം തുടങ്ങുക. നവംബർ ആറ് മുതൽ ഒൻപത് വരെയാണ് ഉത്തർപ്രദേശുമായുള്ള കേരളത്തിന്റെ മത്സരം. മധ്യപ്രദേശുമായുള്ള മത്സരം ജനുവരി 23നും ബിഹാറുമായുള്ള മത്സരം ജനുവരി 30നും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *