ഒളിംപിക് അസോസിയേഷനിൽനിന്ന് പിടി ഉഷയെ പുറത്താക്കാന്‍ നീക്കം; ഐഒഎ യോഗത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ അദ്യവനിതാ പ്രസിഡന്റ് ആയ പിടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം. 25ന് ചേരുന്ന ഐഒഎ യോഗത്തില്‍ അവിശ്വാസപ്രമേയം പരിഗണിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും.

ഒളിംപിക്സിന് അധിക പണം ചെലവഴിച്ചു, സ്പോൺസർഷിപ്പ്, പ്രസിഡന്റിന്റെ ആഡംബര മുറിയിലെ താമസം, പ്രതിനിധി സംഘത്തിൽ അനധികൃതമായി പലരെയും തിരുകിക്കയറ്റി തുടങ്ങി നിരവധി ആരോപണങ്ങൾ ഉഷയ്ക്കെതിരെ ഉയർന്നിരുന്നു. ഐഒഎയുടെ 15 അംഗ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ 12 പേർ ഉഷയ്ക്ക് എതിരാണ്.

അധ്യക്ഷ ഏകപക്ഷീയമായാണ് പെരുമാറുന്നുതെന്നും. തന്നിഷ്ടപ്രകാരമാണ് തീരുമാനങ്ങള്‍ എടുക്കുന്നതുമെന്നാണ് ഭൂരിപക്ഷം എക്‌സിക്യൂട്ടീവ് അംഗങ്ങളും പറയുന്നത്. യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഒന്നിലധികം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പിടി ഉഷ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം, ഇത്തരത്തില്‍ ഒരു അവിശ്വാസ പ്രമേയം യോഗത്തില്‍ കൊണ്ടുവരാന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് കഴിയില്ലെന്ന് പിടി ഉഷയെ അനുകൂലിക്കുന്ന കേന്ദ്രങ്ങള്‍ പറയുന്നു. അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമെ അവിശ്വാസ പ്രമേയം പരിഗണിക്കാനാവൂ. അങ്ങനെയുണ്ടായിട്ടില്ലെന്നും ഉഷയെ അനുകൂലിക്കുന്ന അംഗങ്ങള്‍ പറഞ്ഞു. പാരീസ് ഒളിംപിക്സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയന്‍സുമായുള്ള കരാറില്‍ സിഎജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. റിലയന്‍സിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സിഎജി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *