ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക വിജയവും കപ്പും സ്വന്തമാക്കി ഇന്ത്യ. 10 വിക്കറ്റിനാണ് ശ്രീലങ്ക ഇന്ത്യയ്ക്ക് മുന്നിൽ തകർന്നടിഞ്ഞത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല തുടക്കം. 15.2 ഓവറിൽ 50 റൺസിൽ എല്ലാവരും പുറത്തായി. ഒരു ഓവറിൽ 4 വിക്കറ്റ് ഉൾപ്പെടെ 6 വിക്കറ്റ് നേടിയ മുഹമ്മഹ് സിറാജാണ് ശ്രീലങ്കയെ തകർത്തെറിഞ്ഞത്. 51 റൺസ് എന്ന ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയെ 19 ബോളിൽ 27 റൺസ് നേടിയ ഇഷാൻ കിഷനും 18 ബോളിൽ 23 റൺസ് നേടിയ ശുഭ്മാൻ ഗില്ലും ചേർന്നാണ് ജയത്തിലേക്ക് നയിച്ചത്. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ 3 ഉം ജസ്പ്രീത് ബൂമ്ര ഒരു വിക്കറ്റും നേടിയിരുന്നു. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ഏഷ്യാകപ്പ് നേടിയത്.
കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യക്ക് ഗംഭീര തുടക്കം ലഭിച്ചു. അധികം സമയം പാഴാക്കാതെ ഇന്ത്യ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഗില്‍ ആറ് ഫോര്‍ നേടി. കിഷന്റെ അക്കൗണ്ടില്‍ മൂന്ന് ബൗണ്ടറികളുണ്ടായിരുന്നു. നേരത്തെ, ടോസിന് ശേഷം മഴയെത്തിയതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ മൂന്നാം പന്തില്‍ തന്നെ കുശാല്‍ പെരേരയെ (0) പുറത്താക്കി ബുമ്ര തുടങ്ങി.അവിടെയായിരുന്നു ലങ്കയുടെ തകര്‍ച്ചയുടെ തുടക്കവും. രണ്ടാം ഓവര്‍ എറിയാനെത്തിയ സിറാജ് റണ്‍സൊന്നും വിട്ടുകൊടുത്തില്ലെന്ന് മാത്രമല്ല വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ വലിയൊരു സൂചനയും നല്‍കി.
ബുമ്രയെറിഞ്ഞ മൂന്നാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് വന്നത്. പിന്നീടായിരുന്നു സിറാജിന്റെ അത്ഭുത ഓവര്‍. ആദ്യ പന്തില്‍ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ റണ്‍സൊന്നുമില്ല. മൂന്നാം പന്തില്‍ സദീര സമരവിക്രമ (0) എല്‍ബിഡബ്ലൂായി. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്ക (0) ഇഷാന്‍ കിഷന്റെ കയ്യില്‍ വിശ്രമിച്ചു. അടുത്ത പന്തില്‍ ധനഞ്ജയ ഡിസില്‍വയുടെ ഫോര്‍.
എന്നാല്‍ അവസാന പന്തില്‍ താരത്തെ പുറത്താക്കി സിറാജ് പ്രായശ്ചിത്തം ചെയ്തു. അടുത്ത ഓവറില്‍ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. തൊട്ടടുത്ത ഓവറില്‍ ദസുന്‍ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. പിന്നാലെ കുശാല്‍ മെന്‍ഡിനേയും സിറാജ് (17) മടക്കി. മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ദുഷന്‍ ഹേമന്തയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം.