അവസരം മുതലാക്കാൻ സാധിക്കാതെ സഞ്ജു സാംസൺ; അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 മത്സരത്തിൽ ഗോൾഡൻ ഡക്ക്

അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ ടീം ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. 4.3 ഓവറുകള്‍ക്കിടെ 22-4 എന്ന നിലയില്‍ ഇന്ത്യ ദയനീയമായി പൊരുതുകയാണ്. യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശിവം ദുബെ എന്നിവര്‍ക്കൊപ്പം സഞ്ജു സാംസണിന്‍റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ട്വന്‍റി 20 ലോകകപ്പിന് മുമ്പുള്ള അവസാന ട്വന്റി-20 മത്സരത്തില്‍ മങ്ങിയതോടെ സഞ്ജുവിന്‍റെ പ്രതീക്ഷകളെല്ലാം വെള്ളത്തിലായി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രോഹിത് ശര്‍മ്മയുടെ പ്രതീക്ഷകളെല്ലാം തകര്‍ത്താണ് ടീം ഇന്ത്യ ചിന്നസ്വാമിയില്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. പേസര്‍ ഫരീദ് അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ യശസ്വി ജയ്സ്വാള്‍ 4 റണ്‍സിനും നാലാം ബോളില്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്കായും മടങ്ങി. ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ജയ്സ്വാളിനെ മുഹമ്മദ് നബിയും കോലിയെ ഇബ്രാഹിം സദ്രാനുമാണ് പിടികൂടിയത്. നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ പന്ത് പ്രതിരോധിച്ച് ഹാട്രിക് ഭീഷണി ഒഴിവാക്കി. എന്നാല്‍ ഇന്നിംഗ്‌സിലെ നാലാം ഓവറിലെ അവസാന പന്തില്‍ അസ്മത്തുള്ള ഒമര്‍സായിയുടെ പന്തില്‍ ബാറ്റ് വെച്ച ദുബെ (6 പന്തില്‍ 1) വിക്കറ്റിന് പിന്നില്‍ ഗുര്‍ബാസിന്‍റെ പറക്കും ക്യാച്ചില്‍ മടങ്ങി. പിന്നാലെ ക്രീസിലെത്തി ആദ്യ പന്തില്‍ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് സഞ്ജു സാംസണും ഗോള്‍ഡന്‍ ഡക്കായി. വീണ്ടും ഫരീദിന്‍റെ ഷോര്‍ട് ബോളാണ് ഇന്ത്യക്ക് വിനയായത്. 

Leave a Reply

Your email address will not be published. Required fields are marked *