ഒമാൻ്റെ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി വാഹനങ്ങൾ ഉപേക്ഷിച്ച് പോകുന്നതിനെതിരെയുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി. സീബ് വ്യവസായ മേഖലയിലാണ് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കെതിരെ അധികൃതർ നടപടിയെടുത്തു തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ടതായി തോന്നുന്ന വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ച് തുടങ്ങി. നിരവധി വാഹനങ്ങളാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മസ്കത്തിന്റെ നഗര സൗന്ദര്യത്തിന് കോട്ടം തട്ടുന്നതാണ് പൊതുചത്വരങ്ങളിലും തെരുവുകളിലും കാറുകൾ ഉപേക്ഷിക്കുന്നത്. വാഹനങ്ങൾ കൂടുതൽ ദിവസം പൊതു നിരത്തുകളിൽ ഉപേക്ഷിക്കപ്പെടുന്നതിനാൽ റോഡ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.
ദൈനംദിന പാതയിലോ പാർപ്പിട പരിസരങ്ങളുടെ പ്രവേശന കവാടങ്ങളിലോ ഇങ്ങനെ വാഹനം ഉപേക്ഷിച്ച് പോകുന്നതിനാൽ ഗതാഗത തടസ്സവും ഉണ്ടാകുന്നുണ്ട്. കാറുകൾ ദീർഘകാലത്തേക്ക് ഉപേക്ഷിക്കപ്പെടുമ്പോൾ, മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും അവ പ്രാണികളുടെയും എലികളുടെയും മാറുകയും ചെയ്യുന്നു. സാമൂഹിക വിരുദ്ധരും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. കൂടുതൽ സമയം വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ തീപിടുത്തത്തിന് ഇടയാക്കിയേക്കുമെന്നും വാഹനമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. മസ്കത്ത് മുനിസിപ്പാലിറ്റിയിലെ സൂപ്പർവൈസർമാരുടെ ശ്രദ്ധയിൽപ്പെടുകയോ സ്വദേശികളുടെയും താസക്കാരുടേയും പരാതിയെ തുടർന്നോ ആണ് വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളിൽ അധികവും നീക്കുന്നത്.
എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. ഇക്കാലയളവിൽ ഉടമ വാഹനം എടുത്തുകൊണ്ടുപോകണം. ഇല്ലെങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കുകയും ചെയ്യും. ഉപേക്ഷിക്കപ്പെടുന്ന കാറുകളും ബസുകൾ പിടിച്ചെടുക്കുമ്പോൾ ഉടമകളുടെ പേരിൽ 200 റിയാൽ പിഴയും ചുമത്തും.