10 വയസുകാരിയെ അമ്മയുടെ സഹോദരി ഭർത്താവ് പീഡിപ്പിച്ചു; അറസ്റ്റ്

10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 30 കാരൻ അറസ്റ്റിലായി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവാണ് അറസ്റ്റിലായ പ്രതി. കഴിഞ്ഞ മേയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് അമ്മ വോട്ട് ചെയ്യാൻ പോയ സമയത്താണ് പ്രതി ‌പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ പ്രതിയുടെ മകന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി വീട്ടിലേക്ക് പോകാൻ പെൺകുട്ടി ഭയപ്പെട്ടതിനെ തുടർന്ന് അമ്മ തിരക്കിയപ്പോഴാണ് പീഡന വിവരം കുട്ടി പറഞ്ഞത്. തുടർന്ന് അമ്മ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. താനെയിലാണ് പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്.

മേയ് 20 ന് മുംബൈയുടെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള സഹോദരിയുടെ വീട്ടിൽ പെൺകുട്ടിയെ കൊണ്ടുവിട്ടശേഷമാണ് അമ്മ വോട്ട് ചെയ്യാനായി പോയത്. ആ ദിവസം പ്രതി ജോലിക്ക് പോയിരുന്നില്ല. വീട്ടിൽ പെൺകുട്ടി ഒറ്റയ്ക്കായ അവസരം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഭയം മൂലമാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറയാതിരുന്നത്.

കഴിഞ്ഞ ശനിയാഴ്ച പിറന്നാൾ ആഘോഷങ്ങൾക്ക് പ്രതിയുടെ വീട്ടിൽ പോകാൻ അമ്മ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇതുകേട്ടതും പെൺകുട്ടി ഭയപ്പെട്ടു. അവിടെ പോകാൻ പെൺകുട്ടി വിസമ്മതിച്ചു. മകളുടെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയ അമ്മ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പെൺകുട്ടി പീഡനത്തെക്കുറിച്ച് പറഞ്ഞതെന്ന് പൊലീസ് ഓഫീസർ വ്യക്തമാക്കി. ഇതിനുപിന്നാലെ മകൾക്കും ഭർത്താവിനുമൊപ്പമെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അധികം വൈകാതെ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *