സംസ്ഥാനങ്ങളിലെ സ്കുകളുകളിലെ സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ  12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കണം: സുപ്രീംകോടതി

സ്കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എജുക്കേറ്റർമാരെ നിയമനത്തിൽ നിർണ്ണായക ഇടെപലുമായി സുപ്രീം കോടതി. സംസ്ഥാനങ്ങളിലെ സ്കുകളുകളിലെ സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ  12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കാനാണ് സൂപ്രീം കോടതി നിർദ്ദേശം. ഇവരുടെ സ്ഥിര നിയമനം സംബന്ധിച്ച് 2021ലെ സുപ്രീം കോടതി വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്.

സുപ്രീം കോടതി ജസ്റ്റിസ് സുധാൻഷൂ ധൂലിയ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.  കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള അധ്യാപക-വിദ്യാർത്ഥി അനുപാതം അനുസരിച്ച് പ്രൈമറി, സെക്കൻഡറി തലത്തിൽ തസ്കികൾ കണ്ടെത്തണം. ഇവിടെ സ്ഥിര നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കണം.

നിലവിൽ കേരളം അടക്കം സംസ്ഥാനങ്ങളിൽ താത്കാലിക ജോലി ചെയ്യുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരിൽ സ്ഥിര നിയമനത്തിന് അർഹരായവരെ കണ്ടെത്താൻ പ്രത്യേക സമിതിയെ സംസ്ഥാനങ്ങൾ രൂപീകരിക്കണം. സമിതിയിൽ സംസ്ഥാന ഡിസ്എബിലിറ്റി കമ്മിഷണർ, വിദ്യാഭ്യാസ സെക്രട്ടറി, റിഹാബിലിറ്റേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ആർസിഐ) പ്രതിനിധിയും ഉണ്ടാകണം. 

നിലവിലുള്ള അധ്യാപകരുടെ ആർസിഐ രെജിസ്ട്രേഷൻ ഉൾപ്പടെയുള്ള യോഗ്യതകൾ പരിശോധിച്ച് ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിന് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിൽ പരിഗണിക്കുന്നവർക്ക് ആവശ്യമെങ്കിൽ പ്രായപരിധിയിൽ ഇളവ് നൽകണം. മറ്റ് അധ്യാപകർക്ക് തുല്യമായ സേവന വേതന വ്യവസ്ഥകൾ നൽകണമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി ഉത്തരവിന് ശേഷമുള്ള  സാമ്പത്തിക ആനുകൂല്യങ്ങൾക്ക് മാത്രമേ അധ്യാപകർക്ക് ആർഹതയുണ്ടാകൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കിയോ എന്ന് പരിശോധിക്കാൻ കേസ് മൂന്ന് മാസത്തിന് ശേഷം കോടതി പരിഗണിക്കും. ഉത്തർപ്രദേശിലെ ഒരു കേസ് പരിഗണിച്ച് 2021 ഒക്ടോബറിലാണ് സ്പെഷ്യൽ എജുക്കേറ്റർമാർക്ക് സ്ഥിരനിയമനം നൽകാൻ ഉത്തരവിട്ടത്. സാമ്പത്തിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരളം ഉത്തരവ് നേരത്തെ നടപ്പാക്കിയത്. കേസിൽ കേരള റിസോഴ്സ് ടീച്ചേർസ് അസോസിയേഷന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാഗേന്ത് ബസന്ത്, അഡ്വ സുഭാഷ് ചന്ദ്രൻ കെ ആർ, അഡ്വ കൃഷ്ണ എൽ ആർ എന്നിവർ ഹാജരായി. മറ്റ് അധ്യാപക സംഘടനകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വി ചിദംബരേഷ്, അഭിഭാഷകരായ ധന്യ പി അശോകൻ, ലക്ഷമീശ് എസ് കമത്ത് എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *