വിമാനയാത്രയ്ക്കിടെ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച് സഹയാത്രികൻ; പരാതി

വിമാനയാത്രക്കിടെ സഹയാത്രികൻ ദേഹത്ത് മൂത്രമൊഴിച്ചതായി വൃദ്ധയുടെ പരാതി. ന്യൂയോർക്ക് ഡൽഹി വിമാനത്തിൽ നവംബറിലാണ് സംഭവം. മദ്യപിച്ച് സഹയാത്രികൻ അതിക്രമം കാട്ടിയെന്നാണ് പരാതി. എയർ ഇന്ത്യ ക്യാബിൻ ക്രൂ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. ബിസിനസ് ക്ലാസ് യാത്രക്കാരിയാണ് പരാതിയുമായി എത്തിയിട്ടുള്ളത്. തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

ക്യാബിൻ ക്രൂവിനെ അറിയിച്ച ശേഷവും മോശമായി പെരുമാറിയ ആൾ ഡൽഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം മറ്റൊന്നും സംഭവിക്കാതെ പുറത്ത് പോയെന്നും പരാതിക്കാരി പറയുന്നു. വളരെ മോശം അനുഭവത്തിൽ കൂടി കടന്നുപോയിട്ടും വിമാനത്തിലെ ജീവനക്കാർ തന്നോട് സഹകരിച്ചില്ലെന്നും പരാതിക്കാരി കത്തിൽ പറയുന്നു. എയർ ഇന്ത്യ 102 വിമാനത്തിലായിരുന്നു സംഭവം നടന്നത്. ഉച്ചഭക്ഷണം വിതരണം ചെയ്തതിന് തൊട്ട് പിന്നാലെയായിരുന്നു ദുരനുഭവം ഉണ്ടായത്. ലൈറ്റുകൾ ഓഫായതിന് പിന്നാലെ  സഹയാത്രികൻ തൻറെ സീറ്റിനടുത്തേക്ക് നടന്ന് വരികയും പാൻറ് തുറന്ന് ദേഹത്തേക്ക് മൂത്രം ഒഴിക്കുകയും ആയിരുന്നെന്നാണ് പരാതി.

മദ്യപിച്ച് ലക്കുകെട്ട് അവസ്ഥയിലായിരുന്നു ഇയാളെന്നും കത്ത് വിശദമാക്കുന്നു. മൂത്രമൊഴിച്ച ശേഷം സീറ്റിനടുത്ത് നിന്ന് മാറാതെ സ്വാകാര്യ ഭാഗങ്ങൾ സ്ത്രീയ്ക്ക് നേരെ പ്രദർശിപ്പിക്കാനും ഇയാൾ മടി കാണിച്ചില്ലെന്നും കത്തിൽ പരാതിക്കാരി പറയുന്നു.  പരാതിക്കാരിയുടെ വസ്ത്രത്തിലും ഷൂസിലും ബാഗിലും മൂത്രമായിയെന്നും യാത്രക്കാരി പറയുന്നു. യാത്രക്കാരി ശബ്ദമുണ്ടാക്കിയതിന് പിന്നാലെയാണ് ഇയാൾ സീറ്റിനടുത്ത് നിന്ന് മാറാൻ പോലും തയ്യാറായത്. ക്യാബിൻ ക്രൂ യാത്രക്കാരിക്ക് വസ്ത്രം നൽകിയ മൂത്രമായ സീറ്റിൽ വയ്ക്കാൻ ഒരു ഷീറ്റും നൽകിയെന്നും പരാതിക്കാരി പറയുന്നു.

എന്നാൽ പൊലീസിന് പരാതി കൈമാറിയെന്നും വ്യദ്ധയ്ക്ക് വേണ്ട സഹായം നൽകിയിരുന്നുവെന്നുമാണ് എയർ ഇന്ത്യ മാനേജ്‌മെൻറിൻറെ വിശദീകരണം. സംഭവത്തിൽ എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം നടത്തിയെന്നും, യാത്രക്കാരനെ നോ ഫ്‌ലൈ പട്ടികയിൽ പെടുത്താൻ സർക്കാരിന് ശുപാർശ നൽകിയെന്നും എയർ ഇന്ത്യ കൂട്ടിച്ചേർക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *