ലോക്സഭാ തെരഞ്ഞെടുപ്പ് ; തെലങ്കാനയിൽ കോൺഗ്രസ് 13 സീറ്റുകൾ വരെ നേടുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളില്‍ 12 മുതല്‍13 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) മേധാവിത്വമെല്ലാം അവസാനിച്ചുവെന്നും 6-7 സീറ്റുകളില്‍ അവര്‍ക്ക് കെട്ടിവെച്ച പണം തന്നെ നഷ്ടമാകുമെന്നും റെഡ്ഡി വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പില്‍ ബി.ആർ.എസ് പ്രവര്‍ത്തകര്‍, ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സെക്കന്തരാബാദ് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡി. നാഗേന്ദർ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ രേവന്ത് റെഡ്ഡി മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്രമന്ത്രിയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനുമായ ജി.കിഷൻ റെഡ്ഡിയുടെ കൈവശമാണിപ്പോള്‍‌ സെക്കന്തരാബാദ് സീറ്റ്.

തെലങ്കാനയിലൊരിടത്തും ബിജെപി തരംഗമില്ലെന്നും മേഡക് മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കാലവർഷക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച കർഷകരുടെ നെല്ല് സംഭരണത്തിന് സർക്കാർ മുൻഗണന നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *