ലോക്സഭയിൽ നിന്നും പുറത്താക്കിയ സംഭവം; തനിക്കെതിരായ നടപടി തെളിവില്ലാതെയെന്ന് മഹുവ മൊയ്ത്ര

എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയില്‍ തന്നെ പുറത്താക്കിയതില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര. തന്നെ പുറത്താക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് അവര്‍ വ്യക്തമാക്കി. തെളിവുകള്‍ ഇല്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടിയെടുത്തതെന്നും അവര്‍ വിമര്‍ശിച്ചു.

‘എനിക്കിപ്പോള്‍ 49 വയസ്സാണ്. അടുത്ത 30 വര്‍ഷം പാര്‍ലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരും. എന്നെ പുറത്താക്കാന്‍ ഈ കങ്കാരു കോടതി കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ ദുരുപയോഗവും നിങ്ങള്‍ക്ക് അദാനി എത്ര വേണ്ടപ്പെട്ടവനാണെന്ന് രാജ്യത്തിന് കാണിച്ചുകൊടുത്തു.

ഒരു വനിതാ എം.പിയെ നിശബ്ദയാക്കാന്‍ നിങ്ങള്‍ ഏതറ്റംവരെ പോകുമെന്നും നടപടികള്‍ വ്യക്തമാക്കുന്നു. നാളെ എന്റെ വീട്ടിലേക്ക് സി.ബി.ഐയെ പറഞ്ഞയക്കുമെന്ന് എനിക്ക് ഉറപ്പാണ്. അടുത്ത ആറുമാസം തന്നെ ദ്രോഹിക്കുന്നത് തുടരും’, മഹുവ പറഞ്ഞു.

അദാനിയുടെ 30,000 കോടി അഴിമതിക്കെതിരെ എന്തുനടപടിയാണ് സി.ബി.ഐ. എടുത്തത്? ഡാനിഷ് അലിക്കെതിരായ രമേഷ് ബിധൂരിയുടെ പരാമര്‍ശത്തില്‍ നടപടികളൊന്നുമെടുത്തില്ല. ബിജെപി ന്യൂനപക്ഷത്തേയും സ്ത്രീകളേയും വെറുക്കുന്നു. തനിക്കെതിരായ നടപടി കമ്മിറ്റിയുടെ അധികാരത്തിന് പുറത്താണ്. ഇത് നിങ്ങളുടെ അവസാനത്തിന്റെ തുടക്കമാണ്. തങ്ങള്‍ തിരിച്ചുവരുമെന്നും നിങ്ങളുടെ അവസാനം കാണുമെന്നും മഹുവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *