മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അപകടം. 4 കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉൾപ്പെടെ 18 പേർ മരിച്ചു. പരുക്കേറ്റ അൻപതിലേറെ പേരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തിനാണു സംഭവം.
14, 15 പ്ലാറ്റ്ഫോമുകളിലായിരുന്നു അനിയന്ത്രിതമായ തിരക്ക്. പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ ട്രെയിൻ. 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജധാനി എക്‌സ്പ്രസുകൾ വൈകിയതോടെ ഈ പ്ലാറ്റ്‌ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണു തിക്കും തിരക്കും ഉണ്ടായത്.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അധികൃതർ സഹായങ്ങളെല്ലാം ഉറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും അപകടത്തിൽ അനുശോചിച്ചു. റെയിൽവേ മന്ത്രിയുമായി സംസാരിച്ചെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ വിന്യസിച്ചിട്ടുണ്ട്. തീർഥാടകരുടെ തിരക്കു കുറയ്ക്കാൻ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. റെയിൽവേ ഉന്നതതല സമിതി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അടിയന്തര നടപടി കൈക്കൊള്ളാൻ ചീഫ് സെക്രട്ടറിക്കും കമ്മിഷണർക്കും ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന നിർദേശം നൽകി. ലഫ്റ്റനന്റ് ഗവർണർ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു.