കേന്ദ്രത്തിന്റെ സമാധാന നീക്കങ്ങൾക്ക് പിന്നാലെ വീണ്ടും സംഘർഷം തുടങ്ങിയ മണിപ്പൂരിൽ സ്ഥിതി വിലയിരുത്തി അമിത്ഷാ. ഇന്നലെ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട കാങ്പോക്പിയിൽ കുകി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. പ്രശ്ന ബാധിത മേഖലകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ച് ജാഗ്രത കർശനമാക്കി.
മണിപ്പൂർ വീണ്ടും അശാന്തം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദേശ പ്രകാരം ഇന്നലെയാണ് മണിപ്പൂരിൽ റോഡ് ഗതാഗതം പുനസ്ഥാപിക്കാനും സമാധാന റാലികൾ നടത്താനും അധികൃതർ ശ്രമം തുടങ്ങിയത്. എന്നാൽ കുകി വിഭാഗക്കാർ ശക്തമായ എതിർപ്പുയർത്തി. പലയിടത്തും പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ സംഘർഷമുണ്ടായി. മുപ്പതുകാരനായ യുവാവ് വെടിവയ്പ്പിൽ കൊല്ലപ്പെടുകയും നാല്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
27 സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. സുരക്ഷേ സേന പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് കുകി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. പലയിടത്തും റോഡുകൾ തടഞ്ഞു, വാഹനങ്ങളും കത്തിച്ചു. പിന്നാലെയാണ് സ്ഥലത്ത് കൂടുതൽ കേന്ദ്ര സനയെ വിന്യസിച്ച് ജാഗ്രത കർശനമാക്കിയത്. കേന്ദ്രത്തിന്റെ നടപടികൾ പ്രകോപനകരമാണെന്നാണ് കുകി സംഘടനകൾ പറയുന്നത്. റോഡുകൾ തടഞ്ഞ നടപടിക്കെതിരെ മെയ്തെയ് സംഘടനകൾ പ്രതിഷേധം അറിയിച്ചു. പൊതുഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരും എന്ന് കേന്ദ്രം വ്യക്തമാക്കി.