ഗുരുതര ലൈംഗികാരോപണങ്ങൾ നേരിടുന്ന ബി ജെ പി എം പിയും റസ് ലിങ് ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നതിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബ്രിജ് ഭൂഷണെതിരായ എഫ് ഐ ആറിന്റെ കോപ്പി ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ വിമർശനം. ”നരേന്ദ്ര മോദി, ഈ ഗുരുതര കുറ്റകൃത്യങ്ങൾ വായിക്കൂ. ഇത്രയും ഗുരുതരമായ കുറ്റകൃത്യം ചെയ്തയാൾക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാനെന്ന് ഞങ്ങൾക്ക് പറഞ്ഞു തരൂ”.-എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.
ഗുരുതര കുറ്റകൃത്യങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ രണ്ട് എഫ്.ഐറുകളിലായി ഉന്നയിച്ചത്. സ്ത്രീകളെ മോശമായി സ്പർശിച്ചുവെന്നും പരിശീലന കേന്ദ്രങ്ങളിലും അന്താരാഷ്ട്ര വേദികളിലും വച്ച് ലൈംഗികാതിക്രമം നടത്തിയെന്നതടക്കമുള്ള ആരോപണമാണ് എഫ്.ഐ.ആറിലുള്ളത്. എന്നാൽ ആരോപണങ്ങൾ വ്യാജമാണെന്നും താൻ വേട്ടയാടപ്പെടുകയാണെന്നുമാണ് ബ്രിജ് ഭൂഷന്റെ വാദം.