പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയതിന് പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ. ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. മുൻ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ ചാനലിനും നിരോധനമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. വർഗീയ സംഘർഷം സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും ദുർബലപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രകോപനപരവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം. നിരോധിക്കപ്പെട്ട ചാനലുകൾക്ക് ഏകദേശം 63 ലക്ഷം സബ്സ്‌ക്രൈബർമാരുണ്ടെന്നാണ് വിലയിരുത്തൽ.
എആർവൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്തർ, സുനോ ന്യൂസ് തുടങ്ങിയ പ്രമുഖ പാകിസ്ഥാൻ വാർത്താ ചാനലുകളും ഇർഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമർ ചീമ, മുനീബ് ഫാറൂഖ് തുടങ്ങിയ മാധ്യമപ്രവർത്തകർ നടത്തുന്ന യൂട്യൂബ് ചാനലുകളും നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ദി പാകിസ്ഥാൻ റഫറൻസ്, സമ സ്പോർട്സ്, ഉസൈർ ക്രിക്കറ്റ്, റാസി നാമ എന്നിവയും നിരോധിച്ചിട്ടുണ്ട്.
ബ്രിട്ടൻ ആസ്ഥാനമായുള്ള ആഗോള മാധ്യമമായ ബിബിസി പഹൽഗാം ഭീകരാക്രമണം റിപ്പോർട്ട് ചെയ്തതിനെതിരെ ഇന്ത്യാ ഗവൺമെന്റ് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ‘കശ്മീർ ആക്രമണത്തിന് ശേഷം ഇന്ത്യക്കാർക്കുള്ള വിസ പാകിസ്ഥാൻ താൽക്കാലികമായി നിർത്തിവച്ചു’ എന്ന തലക്കെട്ടിലുള്ള ബിബിസിയുടെ റിപ്പോർട്ടിൽ പഹൽഗാമിലേത് ഭീകരാക്രമണമാണ് എന്ന് പറയുന്നില്ല. ഇതിലാണ് കേന്ദ്രത്തിന് അതൃപ്തി. ബിബിസി പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കുന്നതായി വിലയിരുത്തിയ കേന്ദ്രം, ബിബിസിയെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.